Wednesday, January 27, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

Thursday, January 21, 2010

എം.എസ്.ജന്മശതാബ്ദി.

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തില്‍ ത്യാഗോജ്ജ്വല പങ്കു വഹിച്ച പോരാളിയായിരുന്നു എം.എസ്. നമ്പൂതിരി എന്ന എം.എസ്.കൃഷ്ണന്‍ നമ്പൂതിരി.നാടക-കലാ രംഗങ്ങളാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്ത പാത.'ഋതുമതി','അടുക്കളയിനിന്ന്‍ അരങ്ങത്തേക്ക്', 'മറക്കുടക്കുള്ളിലെ മഹാ നരകം' തുടങ്ങിയ ഈ ദിശയിലുള്ള നാടകങ്ങളിലെല്ലാം അദ്ദേഹം പ്രധാന വേഷങ്ങളണിഞ്ഞു . ‍തുടര്‍ന്ന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരന്നുകൊണ്ട് പൊതു മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി. ഇവിടെയും നാടകാദി കലകളായിരുന്നു മുഖ്യമായ പ്രവര്‍ത്തന മേഖല. ചെറുകാടിന്റെ 'നമ്മളൊന്ന്‍' എന്ന വ്യഖ്യാത നാടകത്തിലെ വേഷം മുന്നേറ്റത്തിനുള്ള വഴികാട്ടിയായി. പിന്നീട് പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1964ല്‍ 'കാട്ടുതുളസി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 'ഇരുട്ടിന്റെ ആത്മാവ്','പകല്‍ക്കിനാവ്', നിര്‍മ്മാല്യം', പ്രയാണം','ഗുരുവായൂര്‍ കേശവന്‍' എന്നിവയാണ് മറ്റു സിനിമകള്‍.

എം.എസിന്റെ ജനനം കൊരട്ടിയിലായിരുന്നെങ്കിലും നിര്‍ണ്ണായകമായ പ്രവര്‍ത്തന കാലഘട്ടങ്ങളിലെല്ലാം അദ്ദേഹം വസിച്ചിരുന്നത് ഇരിങ്ങാലക്കുടയിലെ മണ്ണിലായിരുന്നു. 2010 എം.എസിന്റെ ജന്മശതാബ്ദി വര്‍ഷമാണ്. പുരോഗന കലാസാഹിത്യ സംഘം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലം വിപുലമായ പരിപാടികളോടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ജനുവരി 24ന് ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് ഹാളില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പ്രസിദ്ധ കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ടുമായ അശോകന്‍ ചരുവിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ വെച്ച് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തിയാണു ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. പദ്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ മുഖ്യാതിഥിയായിരിക്കും. പ്രൊഫ:മാമ്പുഴ കുമാരന്‍ എംഎസ്.അനുസ്മരണ പ്രഭാഷണം നത്തും. ബേബിജോണ്‍, പ്രൊഫ:ജോര്‍ജ്ജ് എസ്.പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന്‍ എം.എസ്.ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ചാലക്കുടി 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ' അവതരിപ്പിക്കുന്ന മെലഡി ഗാനമേളയും ഉണ്ടാകും.

ഫെബ്രുവരി മുതല്‍ വിവിധ ഗ്രന്ഥാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് എം.എസ്.അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുവാനും മാര്‍ച്ച് 28ന് 100-ം ജന്മദിനം കൊരട്ടിയില്‍ വെച്ച് അഘോഷിക്കുവാനും മെയ് മാസത്തില്‍ പഴയ കാല സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടേയും കുടുംബാംഗങ്ങളുടേയും സംഗമം തൃശ്ശൂരില്‍ വെച്ച് നടത്തുവാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഡിസംബറില്‍ വിപുലമായ പരിപാടികളോടെ സമാപനം നടത്തുവാനും അതിനോടനുബന്ധിച്ച് 'നമ്മളൊന്ന്‍' നാടകം അവതരിപ്പിക്കുവാനും പരിപാടിയുണ്ട്. ജനമശതാബ്ദിയുടെ ഭാഗമായി ഒരു സൂവനീര്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.‍

Friday, January 15, 2010

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************

Wednesday, December 23, 2009

പ്രണാമം

'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു' ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്‌. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:

(ഗാനരചന: ഖാദര്‍ പട്ടേപ്പാടം, ഈണം: അനന്തപത്മനാഭന്‍, ആലാപനം: ജി.വേണുഗോപാല്‍)

രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...

ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഡം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു...

അറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢമെന്ന്..
ആ മോഹഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*******************

ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നാട്ടിലുള്ള ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും. പിന്നീട്‌ നിര്‍മ്മാണ ചെലവിലേക്ക്‌ എന്തെങ്കിലും സംഭവന ചെയ്താല്‍ ഉപകാരമാകും

Tuesday, October 20, 2009

വിരിയണം വീണ്ടും മെലഡിയുടെ വസന്തം

ബാബുരാജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ കുറെ സംഗീത പ്രേമികള്‍ ചാലക്കുടിയില്‍ ഒത്തുകൂടുകയുണ്ടായി. രണ്ടു മൂന്നു മണിക്കൂര്‍ ബാബുരാജ് സ്മരണകളും പാട്ടുകളുമായി അവിടെ ഞങ്ങള്‍ ചെലവഴിച്ചു. ആ സംഗമത്തില്‍ ഉയര്‍ന്നു വന്ന ആശയമാണു 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ്' എന്ന സംഘടന.

ബാബുരാജിന്റെ സംഗീതവും ജീവിതവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,മെലഡീയുടെ സൌന്ദര്യത്തിലേക്ക് ഒരു തിരിച്ചു പോക്കിനു കളമൊരുക്കുക, മെലഡി ഗാനങ്ങളുടെ രചന- സംഗീതം-ആലാപനം എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.

പ്രസിദ്ധ വീണ വിദ്വാന്‍ എ.അനന്ത പത്മനാഭ സ്വാമി രക്ഷാധികാരിയായുള്ള സംഘടനയുടെ ചെയര്‍മാന്‍ എം.കെ.ഉബൈദുള്ളയും കണ്‍വീനര്‍ ഡോ: സി.സി.ബാബുവും, ട്രഷറര്‍ അസീസ് ചാലക്കുടിയുമാണു. ഖാദര്‍ പട്ടേപ്പാടം, കെ.വി. അനില്‍കുമാര്‍ എന്നിവരാണു കോ-ഓര്‍ഡിനേറ്റര്‍മാര്‍.

ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെലഡി അവതരിപ്പിക്കുന്നതിനു മാത്രമായി ഒരു ഓര്‍ക്കസ്ട്ര ട്രൂപ് സംഘടിപ്പിച്ചു കഴിഞ്ഞു. അന്നമനട ബാബുരാജ്, പരമന്‍ അന്നമനട എന്നിവര്‍ക്കാണു ഇതിന്റെ ചുമതല. ബാബുരാജിനെപ്പറ്റി ഏതാനും പാട്ടുകളും ബാബുരാജിന്റെ പ്രസിദ്ധങ്ങളായ ചില പാട്ടുകളുടെ ഇന്‍സ്ട്രുന്മെന്റ്റല്‍ വായനയും ഉള്‍പ്പെടുത്തി ഒരു ആല്‍ബം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എ.അനന്ത പത്മനാഭ സ്വാമിയാണു ഇത് ചിട്ടപ്പെടുത്തുന്നത്.

ഫോറവുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9288147061,9946634611 എന്നീ നംബറുകളില്‍ വിളിക്കാവുന്നതാണു.
***********************************************************

പലരുടേയും ആവശ്യം കണക്കിലെടുത്ത് ബാബുരാജിന്റെ ഏതാനും സിനിമകളുടെ പേരുകളും പാട്ടുകളും ചുവടെ കൊടുക്കുന്നു:

സിനിമകള്‍:- മിന്നാമിനുങ്ങ്, ഉമ്മ, ലൈലാമജ്നു,കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം,കാട്ടുതുളസി, പാലാട്ടുകോമന്‍,തച്ചോളി ഒതേനന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സുബൈദ,യത്തീം, മൂടുപടം,അമ്മു,കദീജ,ഉദ്യോഗസ്ഥ,കാര്‍ത്തിക, അഞ്വു സുന്ദരികള്‍,പ്രിയ സ്രുഷ്ടി,ക്രിമിനല്‍സ്,കുപ്പിവള,കറുത്ത കൈ,ലക്ഷ പ്രഭു, അഴിമുഖം,സരസ്വതി,ലൌ ഇന്‍ കേരള,വിരുന്നുകാരി, ഭാര്‍ഗവീ നിലയം,ഭാഗ്യജാതകം,ഇരുട്ടിന്റെ ആത്മാവ്,അന്വേഷിച്ചു;കണ്ടെത്തിയില്ല,അന്വലപ്രാവ്,മനസ്വിനി,സ്ത്രീ,അനാഥ,ഓപ്പോള്‍,യത്തീം,മിസ്ടര്‍ കേരള, തറവാട്ടമ്മ, പരീക്ഷ, ദ്വീപ്‌ (ലിസ്റ്റ്‌ തികച്ചും അപൂര്‍ണ്ണം)

പെട്ടെന്നു ഓര്‍മ്മയില്‍ വന്ന ചില പാട്ടുകള്‍:- കദളിവാഴക്കയ്യിലിരുന്നു..,കണ്ണീരാലെന്‍ ജീവിത കഥ.., കൂട്ടിനിളം കിളി..,പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ‍,ഒരു പുഷ്പം മാത്രമെന്‍..,അന്നു നിന്റെ നുണക്കുഴി.., ഇക്കരെയാണെന്റെ താമസം..,താമരക്കുന്വിളല്ലോ മമ ഹ്രുദയം.., പാലാണു തേനാണെന്‍ ഖല്‍ബിലെ.., എന്‍ കണ്ണിന്റെ കടവിലടുത്താല്‍.., ആദിയില്‍ ‍വചനമുണ്ടായി..,മാമലകള്‍ക്കപ്പുറത്ത്..,സൂര്യകാന്തീ..സൂര്യകാന്തീ...,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടോരു പെണ്ണു..,തുളസി...തുളസീ..വിളി കേള്‍ക്കൂ..,ഇണക്കുയിലേ..ഇണക്കുയിലേ..ഇനിയെവിടെ കൂടു കൂട്ടും.., തളിരിട്ട കിനാക്കള്‍ തന്‍...,മൈലാഞ്ജി തോപ്പില്‍.., താമസമെന്തേ വരുവാന്‍..., ഏകാന്ത്തയുടെ അപാര തീരം.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,വെളുക്കുന്വം കുളിക്കുവാന്‍.., പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു...,വിരുന്നു വരും..വിരുന്നു വരും..,ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു.., അറബിക്കടലൊരു മണവാളന്‍..,പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും..,പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്.., സുറുമയെഴുതിയ മിഴികളേ.., താനേ തിരിഞ്ഞും മറിഞ്ഞും..,കേശാദി പാദം..,വാസന്ത പഞ്ജമി നാളില്‍.., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..,ഒരു കൊച്ചു സ്വപ്നത്തിന്‍...,എന്‍ പ്രാണ നായകനെ എന്തു വിളി‍ക്കും..,അകലെയകലെ നീലാകാശം.., കടലേ..നീലക്കടലേ..,അഞ്ജനെക്കണ്ണെഴുതീ..,കൊട്ടും ഞാന്‍ കേട്ടില്ല..,ഇന്നലെ മയങ്ങുമ്പോള്‍...,കണ്മണീ നീയെന്‍ കരം പിടിച്ചാല്‍.., വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ..,ഈറനുടുത്തുംകൊണ്ടന്വലം ചുറ്റുന്ന..,ഇരു കണ്ണീര്‍ തുള്ളികളൊരു.., ..,മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു..,ഉടലുകളറിയാതുയിരുകള്‍ രണ്ടും..,കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും..,ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..., അന്വലമുറ്റത്തെ ആല്‍ത്തറയില്‍..,ഏറ്റുമാനൂരന്വലത്തില്‍ എഴുന്നെള്ളത്ത്..,കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍..,തെളിഞ്ഞു പ്രേമ യമുന വീണ്ടും..ദു:ഖള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തൂ.. (........................)
***********************************************************

Saturday, October 3, 2009

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തൊന്നു വര്‍ഷം തികയുകയാണു.വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നുണ്ട്‌.പക്ഷെ അദ്ദേഹമാണു കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഒരനുഭവമുണ്ടായിു.ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വെദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു."
അവളുടെ മുഖത്ത്‌ നേരിയ ജാള്യത.
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
ബാബുരാജിന്‍റെ ചില പാട്ടുകള്‍ അവള്‍ക്ക്‌ ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടൂകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവ്ളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണന്ന്‍ അവരറിയാതെ പോകുന്നു.

വെറും 673 പാട്ടുകള്‍. അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ അറുന്നൂറ്റി എഴുപത്തി മൂന്നില്‍ ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു ഈ ഗാനങ്ങ്ളോരൊന്നും പ്രദാനം ചെയ്യുന്നത്.
ത്സംഗീതത്തിണ്റ്റെ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു.പൈത്രുക സമ്പത്തായി അതു വന്നുഭവിക്കുകയായിരുന്നു.

ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു ഇറങ്ങിയത്‌. വിശപ്പു മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല.പാടുക, പാടിത്തീരുക എന്നത്‌ തണ്റ്റെ നിയോഗമാണു എന്ന ബോധമാണൂ അദ്ദേഹത്തെ നയിച്ചിരുന്നത്‌.അങ്ങനെ സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാദ്ദേഹം പാടി. പാട്ടുകളിലൂടെ തന്‍റെ ഹ്രുദയം ജനങ്ങള്‍ക്കായി അദ്ദേഹം പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹ്രുദയങ്ങളുടെ ഒരു ഭാഗമായി ബാബുരാജ്‌ താനേ മാറുകയായിരുന്നു.
********************************************

Thursday, September 24, 2009

'നടുവം' കവികള്‍

ചാലക്കുടി പുഴയോരം. പുഴയോരത്ത്‌ 'നടുവം' മന. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിണ്റ്റെ ആദ്യ പകുതിയിലുമായി അവിടെ രണ്ടു പ്രതിഭകള്‍ ജീവിച്ചിരുന്നു. ഒരച്ഛനും മകനും! അച്ഛന്‍ നന്വൂതിരി 1841ലും മഹന്‍ നന്വൂതിരി 1868ലും ജനിച്ചു.1913ല്‍ അച്ഛന്‍ നന്വൂതിരിയും 1944ല്‍ മഹന്‍ നന്വൂതിരിയും നിര്യാതരായി.കവിതകള്‍ക്കു പുറമെ ഭാഷാ നാടകങ്ങളും സംസ്ക്രുതത്തില്‍ നിന്നുള്ള മൊഴിമാറ്റങ്ങളും ഇവരുടേതായിട്ടുണ്ട്.അച്ഛന്‍ നന്വൂതിരിയുടെ പ്രധാന കൃതികള്‍ :ഭഗവദ്ദൂത്,അഷ്ടമിയാത്ര, അംബോപദേശം,ശ്രൃഗേരിയാത്ര,ഭഗവല്‍സ്തുതി,അക്രൂരഗോപാലം. മഹന്‍ നന്വൂതിരിയുടേത് സാരോപദേശം, ഘോഷയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കാവിലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങള്‍, സന്താനഗോപാലം, മഹാത്മഗാന്ധിയുടെ ആശ്രമപ്രവേശം, ഗാന്ധി(മഹാത്മ),ഭക്തിലഹരി എന്നിവയാണ് .മലയാള കാവ്യാംഗനയെ സംസ്കൃതത്തിണ്റ്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിച്ചവരാണവര്‍.വെണ്മണിക്കവികളുടെ പാത പിന്‍പറ്റിയവര്‍. എല്ലാ വര്‍ഷവും ചാലക്കുടിയിലെ സംസ്കാരിക പ്രവര്‍ത്തകരുട്ടെ കൂട്ടായ്മ ആ പ്രതിഭാധനരെ അനുസ്മരിക്കാറുണ്ട്‌. ഈ വര്‍ഷത്തെ ഒത്തുചേരലില്‍ അവതരിപ്പിച്ച കവിതാശകലം.

നടുവം കവികള്‍.
**********
കര്‍ക്കിടം തിടം വെച്ച രാ'ഗര്‍ത്തങ്ങളില്‍
കൊടും പേമാരി കലിതുള്ളിയലറവെ-
കൂലം കുത്തിയൊഴുകുന്ന കാട്ടാറുപോലെ
കാലം തുടലും പൊട്ടിച്ചതാ പാഞ്ഞുപോയി..
എന്നിട്ടും തളിര്‍ നീട്ടുമീ പച്ചത്തുരുത്തില്‍
എന്നും പരിമളം പരത്തുമാ പൂവുകള്‍...
ആത്മാവില്‍ ശാന്തി... അകമേ നിറ വിഭൂതി
അമൃത സാരസ്യമാണാ കാവ്യശീലുകള്‍..
മലയാണ്‍മ തന്‍ മയൂഖങ്ങളാം 'നടുവം'
മമ നാടിന്നവരിന്‍ ഓര്‍മ്മയില്‍ നമിപ്പൂ....
*********

Tuesday, August 18, 2009

കുറത്തി ത്തീ....

'കുറത്തി'യില്ലാതെ 'കടമ്മനിട്ട'യില്ല. 'കുറത്തി' ആത്മാവും 'കടമ്മനിട്ട' ശരീരവുമായിരുന്നു.ജഡത്വം ബാധിച്ച ശരീരം ആളുന്ന അഗ്നിയിലേക്ക് എറിയപ്പെട്ടപ്പോള്‍ ആത്മാവിനത് പൊറുക്കാനായില്ല.അത് തീയില്‍ നിന്നും തീ ഖഡ്ഗങ്ങളായി ജ്വലിച്ചുയര്‍ന്നു. തീയുടെ മേല്‍ തീ കനം വെച്ചു. തീക്കാട്ടില്‍‍ നിന്നും ദിഗന്തം പൊട്ടുമാറുള്ള ഗര്‍ജ്ജനങ്ങളുയര്‍ന്നു :



കുറത്തി ത്തീ...
**********
പട്ടടയില്‍ നിന്നതാ കുറത്തിതുള്ളുന്നു
പിന്നെയും പിന്നെയും തീ തുപ്പിയലറുന്നു:
ആരാണാരാണെന്‍ ഗുരുവെ ചുട്ടു കരിപ്പൂ..
ആളുമീ നാമ്പാണെ സത്യം, വിടുകില്ല ഞാന്‍


പത്തം തികയാതെ, പേറ്റിച്ചിയില്ലാതെ
പെറ്റതാമമ്മ കൊടും ചാവിലമര്‍ന്ന നാള്‍
കരിലാഞ്വിക്കാട്ടിലും കടമ്മന്റെ കാവിലും
കാക്ക കൊത്തിപ്പറക്കാതെ കാത്തവന്‍...
എന്റെ നെഞ്വകം നേരിന്‍ ചോര നിറച്ചവന്‍
എന്റെ കൈകളില്‍ പോരിന്‍ പന്തം പകുത്തവന്‍
എന്റെ കണ്‍കളിന്‍ സൌര ഗോളങ്ങള്‍ തീര്‍ത്തവന്‍
എന്റെ നാവില്‍ കാളീ ഗര്‍ജ്ജനം കുറിച്ചവന്‍...


അവനെയാരീ മട്ടില്‍ ചുട്ടു കരിപ്പൂ...
ആളുമീ നാമ്പാണേ സത്യം, വിടുകില്ല ഞാന്‍
----------------