Sunday, October 2, 2011

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

എം.എസ്.ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തിമൂന്ന് വര്‍ഷം തികയുകയാണു്. വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നു‌. പക്ഷെ അദ്ദേഹമാണു് കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഒരനുഭവമുണ്ടായി .ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വേദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു് ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു് അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു്."
അവളുടെ മുഖത്ത് നേരിയ ജാള്യത
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
 'തളിരിട്ട കിനാക്കള്‍..', 'സുറുമയെഴുതിയ മിഴികളെ..'   'താനേ തിരിഞ്ഞും മറിഞ്ഞും...',അഞ്ജനക്കണ്ണെഴുതി...',താമസമെന്തേ വരുവാന്‍...',പ്രാണസഖീ ഞാന്‍...',  തുടങ്ങിയ  ബാബുരാജിന്‍റെ ചില പാട്ടുകള്‍ ഞാന്‍ അവള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടുകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണെന്ന്‍ അവരറിയാതെ പോകുന്നു.

ആയിരക്കണക്കിനു നല്ല പാട്ടുകള്‍ നമുക്ക്‌ പല സംഗീത സംവിധായകരില്‍ നിന്നുമായി ലഭിച്ചിട്ടുണ്ട്‌. പക്ഷെ ബാബുരാജിന്‍റേതുപോലെ ഇങ്ങനെ ചിന്തേരിട്ട്‌ തേച്ചു മിനുക്കിയ പാട്ടുകള്‍ വേറെ അധികമാരില്‍ നിന്നും കിട്ടിയിട്ടില്ല.അതുകൊണ്ടാണല്ലൊ 45 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം മെനഞ്ഞെടുത്ത പാട്ടുകള്‍ പോലും അനഘ മുത്തുകളായി ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ പുതുതലമുറയിലുള്‍പ്പെടെയുള്ളവര്‍ ഇന്നും മുന്നോട്ടു വരുന്നത്‌. സ്വന്തം മനസ്സിനോടൊരു പാട്ട്‌ പാടണമെന്നു തോന്നുമ്പോള്‍ , ആത്മാവിന്‍റെ വേദനകള്‍ക്കൊരു പദമുദ്ര ചാര്‍ത്തണമെന്നു തോന്നുമ്പോള്‍ ഓര്‍മ്മയുടെ മടക്കുകളില്‍ നിന്നും ബാബുരാജിന്‍റെ പാട്ടുകളാണു് ഏറെപ്പേരും തെരഞ്ഞെടുക്കുന്നത്‌.

ബാബുരാജ് വിട പറഞ്ഞ് പതിറ്റാണ്ടുകള്‍  പിന്നിടുമ്പോഴാണു് അദ്ദേഹത്തിന്റെ പ്രസക്തി കൂടുതല്‍ കൂടുതലായി  സമൂഹം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. ആ സൃഷ്ടിചാരുതകള്‍ക്ക് പകരം വെയ്ക്കാന്‍  വേറെയധികമൊന്നും ഈ കാലയളവില്‍ ലഭിച്ചില്ല എന്ന തിരിച്ചറിവാണ് ഇതിനു കാരണം.  ഇന്നിപ്പോള്‍ നിരവധി ഡോക്യുമെന്‍ററികളും പുസ്തകങ്ങളും അദ്ദേഹത്തെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബാബുരാജിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് സംഘടനകള്‍ രൂപം കൊളളുന്നു. ചാലക്കുടിയില്‍  രൂപീകരിച്ചിട്ടുള്ള ബാബുരാജ് ഫോറം അദ്ദേഹത്തിന് പ്രണാമമായി ഒരു ആല്‍ബം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വ്യഖാത വൈണികന്‍ എ.അനന്തപത്തമനാന്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ആല്‍ബത്തില്‍ ജി.വേണുഗോപാല്‍ പാടിയ രണ്ടു പ്രണാമ ഗാനങ്ങള്‍ക്ക് പുറമേ അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തമായ ഏതാനും പാട്ടുകള്‍ വീണയില്‍ വായിച്ചതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നൂറില്‍ താഴെ സിനിമകള്‍ ... അറുന്നൂറോളം പാട്ടുകള്‍ . അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ പാട്ടുകളില്‍  ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു്.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു് ഈ ഗാനങ്ങളോരോന്നും പ്രദാനം ചെയ്യുന്നത്.

സംഗീതത്തിന്‍റെ  ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു് .പൈതൃക സമ്പത്തായി അത് വന്നുഭവിക്കുകയായിരുന്നു.ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു് ഇറങ്ങിയത്‌. വിശപ്പ് മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല. (1973ലെ  ഒരു രാത്രിയില്‍  ചെന്നൈയിലെ ഒരു വീടിന്റെ ഇടുങ്ങിയ മുറിയിലിരുന്ന്   അദ്ദേഹം എനിക്കും കുടുംബത്തിനും വേണ്ടി  പാതിരാ കഴിയും വരെ പാടിയത് എന്നെ സംബന്ധിച്ചിടത്തോളം എന്നും തളിരിടുന്ന ഓര്‍മ്മകളാണ്) പാടുക, പാടിത്തീരുക എന്നത്‌ തന്റെ  നിയോഗമാണു് എന്ന ബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്‌.

കണക്കെഴുതി സൂക്ഷിക്കാതിരുന്ന സംഗീത സംവിധായകനായിരുന്നു ബാബുരാജ് . അയ്യായിരം കിട്ടേണ്ടിടത്ത് അഞ്ഞൂറ് കിട്ടിയാലും തൃപതി. സ്വന്തം വിരലിലെ മോതിരമൂരി പണയം വെച്ച് അതിഥികളെ സല്‍ക്കരിക്കുന്ന പ്രകൃതം. ഈ ശുദ്ധതയെ മുതലെടുക്കുകയായിരുന്നു പലരും. ഇതുകൊണ്ടൊക്കെത്തന്നെ അദ്ദേഹം എന്നും ഒരു പ്രാരാബ്ധക്കാരനായിരുന്നു.  അവസാനം ചെന്നൈ ജനറലാശുപത്രിയുടെ വരാന്തയില്‍ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം  അനാഥമായി കിടക്കേണ്ടി വന്നു. പിന്നെ  സിനിമാ രംഗത്തെ സുഹൃത്തുക്കളെത്തി  അവരുടെ സഹായത്തോടെയാണ് ഒരു ടാക്സികാറില്‍ ഞെക്കിഞെരുക്കി കിടത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്‌.

ഒന്നും മോഹിക്കാത്ത ആ പാവം പാട്ടുകാരന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍  നിന്നുകൊണ്ട് പാടി. പാട്ടുകളിലൂടെ തന്‍റെ ഹൃദയം ജനങ്ങള്‍ക്കായി  പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹൃദയങ്ങളുടെ ഒരു ഭാഗമായി അദ്ദേഹം  താനേ മാറുകയായിരുന്നു

ആ ജന്‍മം പാഴായില്ല. കണ്ണീരും സ്വപ്നങ്ങളും ചാലിച്ച്‌ മെനഞ്ഞെടുത്ത ഈണങ്ങളിലൂടെ തലമുറകളെ കീഴടക്കി അദ്ദേഹം ഇന്നും അജയ്യനായി നിലകൊള്ളുന്നു

Saturday, September 24, 2011

അനന്തപത്മനാഭനു് ചെമ്പൈ സംഗീത പുരസ്കാരം

വിഖ്യാത വീണാവിദ്വാന്‍ ശ്രീ. എ.അനന്തപത്മനാഭനു് ചെമ്പൈ  സംഗീത പുരസ്കാരം ലഭിച്ചിരിക്കുനു. ഏറെ സന്തോഷകരമായ വാര്‍ത്ത! അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രം  ആരുമല്ലെങ്കിലും ഒരു എളിയ ആരാധകന്‍റെ ഭക്തിപൂര്‍വ്വമായ പൂച്ചെണ്ട്‌ സവിനയം സമര്‍പ്പിക്കട്ടെ.

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന വൈണികരില്‍ പ്രമുഖനാണു് ശ്രീ അനന്തപത്മനാഭന്‍. അദ്ദേഹം പത്താം വയസ്സില്‍ തുടങ്ങിയതാണ് വീണോപാസന . ഇതിനകം സ്വദേശത്തും വിദേശത്തുമായി  ആയിരത്തില്‍പ്പരം വേദികളില്‍ കച്ചേരി നടത്തിയിട്ടുണ്ട്‌. 1975 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയിലായിരുന്നു. രണ്ടു മാസം മുമ്പാണു് വിരമിച്ചത്‌.

ക്ളാസ്സിക്കല്‍ സംഗീതത്തിന്‍റെ ഉപാസകനാണെങ്കിലും ലളിത സംഗീതത്തേയും സിനിമാ ഗാനങ്ങളേയും അദ്ദേഹം അതീവ താല്‍പര്യത്തോടെയാണു സമീപിച്ചുകൊണ്ടിരിക്കുന്നത്‌. ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങള്‍ വഴിയും മറ്റും ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ‌.

ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഉല്‍ക്കര്‍ഷ ഭാവങ്ങള്‍ക്കുടമയാണ് ശ്രീ. അനന്ത പത്മനാഭന്‍ . അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക്  ഉദാത്ത സംഗീതത്തിന്റെ നിറ സുഷുപ്തിപോലെ  അതനുഭവപ്പെട്ടിട്ടുണ്ടാകും. ബാബുരാജിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ആല്‍ബത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍   ഈ എളിയവന് ആ മഹാഭാഗ്യം  ലഭിച്ച്ചിട്ടുണ്ട്‌. ധന്യതയോടെ ഞാനതെന്നും ഓര്‍ക്കുന്നു.

(പ്രണാമത്തി ലെ ഗാനങ്ങള്‍ പരിചയപ്പെടുന്നതിനു ഈ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.http://www.malayalasangeetham.info/php/createAlbumSongIndex.php?txt=ananthapadmanabhan&stype=musician&similar=on&ഇന്റര്‍)

Friday, September 2, 2011

ഗാനസര്‍വ്വസ്വം വിരല്‍ത്തുമ്പില്‍

പരമ്പരാഗത സാഹിത്യ - സംഗീത സാമ്രാട്ടുകള്‍ ചലച്ചിത്ര - ലളിതഗാന മേഖലയെ ഒരു തരം അസ്പൃശ്യതയോടെയാണു് നോക്കിക്കണ്ടിരുന്നത്‌. കവി ഗാനങ്ങളെഴുതിയാല്‍ കവിയല്ലാതായിപ്പോകും എന്ന മൂഢധാരണ പോലുമുണ്ടായിരുന്നു അവരില്‍ ചിലര്‍ക്ക്‌. ഈ അടുത്ത കാലത്താണു് അതിനു മാറ്റം വന്നു തുടങ്ങിയത്‌. എങ്കിലും ഗാനങ്ങള്‍ക്ക്‌ അച്ചടിയില്‍ ഒരു എന്‍സൈക്ളോപീഡിയ എന്നതിനെക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ കുറവ്‌ നിക<ത്താന്‍ ഇതാ സൈബര്‍ രംഗം M.S.I എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന.malayalasangeetham.info എന്ന വെബ് സൈറ്റുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ മലയാള ഗാന എന്‍സൈക്ളോപീഡിയയാണു എം.എസ്‌.ഐ ലക്ഷ്യമിടുന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അജയ്‌ മേനോനാണു ഈ ആശയത്തിനു ബീജാവാപം നല്‍കിയത്‌. സംഗീതപ്രേമിയായ അദ്ദേഹം ഒഴിവു സമയ വിനോദം എന്ന നിലയിലാണു് സ്വന്തം കമ്പ്യൂട്ടറില്‍ മലയാള ഗാന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്‌. ഒരു ഘട്ടമെത്തിയപ്പോള്‍ ഇത്‌ തന്‍റെ സ്വകാര്യതയില്‍ ഒതുക്കിയാല്‍ പോര, പൊതു സമൂഹത്തിനുകൂടി ഉപകാരപ്പെടണം എന്നദ്ദേഹത്തിനു തോന്നി. അതിനു താന്‍ മാത്രം പോര, ലോകത്തെങ്ങുമുള്ള സമാന മനസ്കരുടെ സഹകരണം കൂടി വേണം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണു 2001ല്‍ അജയ്മേനോന്‍ സ്വകാര്യമായി തുടങ്ങിയ സംരംഭം 2006ല്‍ എത്തിയപ്പോള്‍ ഈ രംഗത്തെ മികച്ച ഒരു കൂട്ടായ്മയായി വളര്‍ന്നത്‌. എം.എസ്‌.ഐ ഇന്ന്‌ ഇന്ത്യയിലെ തന്നെ എറ്റവും ബൃഹത്തായ സംഗീത വിവര ശേഖര സംരംഭമാണു്. 150ല്‍പ്പരം രാജ്യങ്ങളിലായി ദിനം പ്രതി എകദേശം മുപ്പതാനായിരത്തോളം സംഗീതപ്രേമികളാണു് ഇന്ന്‌ ഈ സൈറ്റ്‌ തേടിയെത്തുന്നത്‌ ..ടി.വി.ചാനലുകളും,റേഡിയോ നിലയങ്ങളും , സംഗീതാവതാരകരും മറ്റും ഗാന സംബന്ധിയായ വിവരങ്ങള്‍ക്കായി എം.എസ്‌.ഐയെയാണു ആശ്രയിക്കുന്നത്‌.

1939 മുതലുള്ള എതാണ്ടെല്ലാ ചലച്ചിത്ര ഗാനങ്ങളുടേയും വിവരങ്ങള്‍ ഇന്ന്‌ ഈ സൈറ്റില്‍ ലഭ്യമാണു്. .ചലച്ചിത്രേതര ഗാനങ്ങളുടെ പൈതൃകത്തേയും അവര്‍ അവഗണിക്കുന്നില്ല. അത്തരം ഗാനങ്ങളും തേടിപ്പിടിച്ച്‌ വിശദാംശങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വ്യാപൃതരാണു് ഈ കൂട്ടായ്മയിലെ അംഗങ്ങളിന്ന്‌ . സിനിമാ - ആല്‍ബങ്ങളുടെ പേര്,ഇറങ്ങിയ വര്‍ഷം, ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,ആലാപകര്‍,രാഗം തുടങ്ങി ഒരോ ഗാനത്തിന്‍റേയും സര്‍വ്വതല സ്പര്‍ശിയായ വിവരങ്ങളും എം.എസ്‌.ഐ ക്ളിക്ക്‌ ചെയ്താല്‍ ലഭ്യമാകും. വായനയിലൂടെ മാത്രമല്ല,പല്ലവി നേരിട്ട്‌ കേട്ടും നമുക്ക്‌ പാട്ടുകളെപ്പറ്റിയുള്ള അറിവ്‌ സമഗ്രമാക്കാന്‍ എം.എസ്‌.ഐ. വഴിയൊരുക്കുന്നുണ്ട്‌. അതിനായി ഒരോ പാട്ടിന്‍റേയും ഓഡിയോ ക്ളിപ്പിങ്ങ്‌ പോസ്റ്റ്‌ ചെയ്യുന്നു. പകര്‍പ്പാവകാശ കാലപരിധി കഴിഞ്ഞ പഴയ പാട്ടുകള്‍ മുഴുവനായും സിനിമയിലെ മൂവി സീനടക്കം സൈറ്റിന്‍റെ യു.ട്യൂബിലൂടെ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌.

ഓരോ പാട്ടിനും ഓരോ പേജാണ് ‌ ഒരുക്കിയിരിക്കുന്നത്. ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ഗായകര്‍ എന്നിവരുടെ പേരുകളിലൂടെയും സിനിമ - ആല്‍ബം എന്നിവയുടെ പേരുകളിലൂടെയും ഗാനങ്ങളുടെ ആദ്യാക്ഷരങ്ങളിലൂടേയും നാം അന്വേഷിക്കുന്ന പാട്ടുകളുടെ വിവരങ്ങള്‍ സൈറ്റിന്‍റെ സര്‍ച്ച്‌ ബോക്സിലൂടെ കിട്ടത്തക്ക രൂപത്തിലുള്ള ക്രമീകരണങ്ങളാണു് സജ്ജീകരിച്ചിട്ടുള്ളത്‌. ഗാന സ്രഷ്ടാക്കളുടെ പടങ്ങളും ഒരോ പാട്ട്‌ പേജിലും പ്രദര്‍ശിപ്പിക്കുന്നു

വളരെ ശ്രമകരമായ ജോലിയാണു് ഗാനങ്ങളുടെ വിവര ശേഖരണവും അതിന്‍റെ ക്രമാനുഗതമായ പോസ്റ്റിങ്ങും. യാതൊരു പ്രതിഫലവും കൂടാതെ,തികച്ചും സേവനസന്നദ്ധരരായി ലോകത്തിന്‍റെ എതൊക്കെയോ കോണുകളിലിരുന്നു് ഒരു പറ്റം സംഗീത പ്രേമികള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സത്യന്‍ അന്തിക്കാടാണു എം.എസ്‌.ഐ.യുടെ രക്ഷാധികാരി. ബഹറൈനിലുള്ള രാജഗോപാല്‍ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണു്. ബി.വിജയകുമാര്‍,രവിമേനോന്‍, ടി.പി.ശാസ്താമംഗലം.,ഡോ:പ്രിയ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണു് ഉപദേശകസമിതിയംഗങ്ങള്‍ .പിന്നെ കണ്‍സള്‍ട്ടന്‍റുമാര്‍..അവരാണ് സൈറ്റിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍. ഇതുകൂടാതെ ഇരുന്നൂറിലധികം പേരുള്ള എം.എസ്‌.ഐ ഗ്രൂപ്പ്‌ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.


Monday, August 1, 2011

ടെലി ഫിലിം - ഗാനം

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ടെലിഫിലിമിനു വേണ്ടി എഴുതിയ ഗാനത്തിന്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നു.റോഡ്‌ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം ഹതഭാഗ്യരുടെ വേദനകളാണ് ഫിലിമിന്റെ ഇതിവൃത്തം.

ആകാശത്തൊരു ചിറകടി ശബ്ദം..
ഭൂലോകമാകെ കുലുങ്ങും ശബ്ദം..
കഴുകനോ - അത്
ആനറാഞ്ചിയോ-
ചിറകിന്‍ നിഴലുകള്‍ പടരുന്നു..
ഇരുളിന്‍ ചുരുളുകള്‍ നിവരുന്നൂ..

സ്നേഹം പകുത്തവര്‍
ത്യാഗം പകത്തവര്‍
പട്ടിണി പകുത്തവരീ ഞങ്ങള്‍
ഞങ്ങടെ ചോരച്ചന്‍ക പിളര്‍ക്കാന്‍
ഞങ്ങടെ കരളുകള്‍ പിച്ചിച്ചീന്താന്‍
കൂര്‍ത്ത നഖവും
മുനച്ച കൊക്കും
നീണ്ടു നീണ്ടു വരുന്നല്ലോ..
കൊലഭേരി കൊലഭേരി മുഴങ്ങുന്നല്ലോ..

പൊട്ടിയ ചട്ടിയും
ഉടഞ്ഞ കലവും
ചിന്നിയ ചില്ലുകളല്ലാമെല്ലാം
മുറുകി വരിഞ്ഞതീ ഭാണ്‍ഡക്കെട്ട്
ജീവിത ദുരിതത്തിന്‍ മാറാപ്പ്
തകര്‍ന്ന പാതകള്‍..
ചിതറിയ മുളളുകള്‍..
പലവഴി പലവഴി പോകുന്നു
പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!

Monday, July 4, 2011

മലയാള സംഗീതം - നിലാവെളിച്ചം


ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.


ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്‌:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക്‌ ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്‌.സമയം പോലെ താല്‍പര്യമുള്ളവര്‍ അവിടെ വരെ ഒന്നു പോകുമെന്ന്‌ ആശിക്കുന്നു.


അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട്‌ ലിങ്ക്‌ നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

Tuesday, June 14, 2011

നിലാവെളിച്ചം (ആല്‍ബം)- 'പാത്തുമ്മായുടെ ആടും' 'പൂവമ്പഴ'വും

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' .ബഷീറിണ്റ്റെ മാസ്റ്റര്‍പീസിനെ ആസ്പദമാക്കി രചിച്ച ഒരു ഗാനം. പാടിയത്‌:ഫ്രാങ്കൊ

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ഠപോ...ഠപോ...

ആട് പെറ്റൊരു ചെറു കുഞ്ഞ്‌ .. പീക്കിരിയായൊരു പൊന്‍ കുഞ്ഞ്‌
പെറണത്‌ മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ..
.
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...

ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...

ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^^^^^^^^^^^^^^^

Thursday, June 9, 2011

നിലാവെളിച്ചം (ആല്‍ബം) - മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന്. വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^

Tuesday, May 31, 2011

നിലാവെളിച്ചം(ആല്‍ബം) മറ്റു ഗാനങ്ങള്‍

1.ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!
2.'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'
സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^


Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************

Monday, April 25, 2011

സ്വകാര്യം

(കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ്‌ 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറങ്ങള്‍ നൂറാണ്‌)


സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്‌... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്‌... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത്‌ മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.

കാറ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത്‌ ചാരുകസേരയില്‍ മലര്‍ന്ന്‌ കിടന്ന്‌ നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത്‌ പിടിച്ച്‌ വലിച്ച്‌ അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട്‌ സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"

ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക്‌ നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"

സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട്‌ പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ്‌ ഇയ്ക്കും ഒന്ന്‌ പുയ്യെണ്ണാവാന്‍...".

Sunday, April 17, 2011

പൂക്കാവടി

(തിരൂര്‍ മീറ്റിന്‌ പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ്‌ ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്‌. അവിടത്തെ മണല്‍ച്ചെരുവിലാണ്‌ നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്‌. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത്‌ കാഞ്ഞിരത്തറയാണ്‌. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)

തുഞ്ചന്‍പറമ്പ്‌
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ്‌ പാറുന്നു ലോകമെങ്ങും!
********************************

Sunday, April 3, 2011

പൂക്കാവടി - 4

1.അഹം
----------
അഹം ഭാവം ആപത്ത്‌
അഹം ബോധം സമ്പത്ത്‌

2.മഹാഭാരതം
----------------
പലവഴി വരുമൊരു കഥയല്ലൊ
പാരാകെ പോരും മിഴിവല്ലൊ
കാച്ചിക്കുറുക്കിയാല്‍ പൊരുളൊന്നേ ചൊല്‍വൂ:
ധര്‍മ്മമൂട്ടും കര്‍മ്മം ചെയ്‌വതേ രക്ഷ.

3.മാങ്ങാപ്പൂള്‌
---------------
മാങ്ങാപ്പൂള്‌ കൊതിപ്പൂള്‌
കാക്ക കൊത്തി പറ പറന്നു
കൊതിയൂറി വെള്ളമിറക്കി
കുഞ്ഞാമിന പിറു പിറുത്തു..

4.ആനച്ചമയം
-----------------
ആനച്ചമയം കണ്ടു കണ്ട്‌
ആലവട്ടത്തിലൊന്നു തൊട്ടൂ ഞാന്‍
വെണ്‍ചാമരം വിരിഞ്ഞു, ഉള്ളിലൊരു
പാഞ്ചാരിമേളമുയര്‍ന്നു.. !

5.പഠനം
-----------
കളിയില്ല ചിരിയില്ല
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
പഠിച്ച്‌ പഠിച്ച്‌ നാളെയവരീ-
നാടിന്‍ പാരകളാകൂലേ... !
**************************

Sunday, March 20, 2011

പൂക്കാവടി - 3

1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍

2. അഴുക്ക്‌
-------
അഴുക്ക്‌ നിറയും മേനി
പഴുപ്പ്‌ പടരും ഇടമല്ലൊ
ഇഞ്വ തേച്ച്‌ കുളിക്കാതെ
മൊഞ്വ്‌ കൂട്ടും പണിയാപത്ത്‌.

3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന്‌ പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ്‌ ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...

5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------

Sunday, March 6, 2011

പൂക്കാവടി - 2.

1. മനസ്സ്‌
------------
മനസ്സ്‌ കറയറ്റതാണേല്‍
ജീവിതം കിടയറ്റതാകും.

2. ഉറുമ്പും കടലും
-------------
ചിരട്ടയിലിത്തിരി മഴവെള്ളം
വെള്ളത്തില്‍ വീണൊരു പൊന്നുറുമ്പ്‌
ഇഴയുന്നു പിടയുന്നു കുഞ്ഞുറുമ്പ്‌
പാവം, മുന്നില്‍ കാണ്‍മത്‌ കടലല്ലൊ.


3. പൊങ്ങച്ചം
-------------
പത്രാസുകാരി പാത്തുമ്മ
പൊങ്ങിപ്പൊങ്ങി വരുംനേരം
മാവേല്‍ കാക്ക തക്കം നോക്കി
ഉച്ചിയിലോട്ടങ്ങ്‌ കാഷ്ഠിച്ചു !

4.കഥ
-------------
കഥയില്ലാ കഥയില്‍ 'കഥ'യില്ല
'കഥ'യില്ലേല്‍ കഥ പിന്നെന്തു കഥ..?!

5.ജാതി
------------
തമ്പുരാന്‍ പടച്ചതൊരു ജാതി
ഭൂമിയില്‍ വന്നപ്പോള്‍ പല ജാതി
ജാതികള്‍ എല്ലാം പങ്കുവെച്ചു
തമ്പുരാനേയും പകുത്തെടുത്തു.
**********************************

Sunday, February 20, 2011

പൂക്കാവടി

(മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്‌. ശരിയാവാം, കുട്ടിത്തമാണ്‌ സൌഭാഗ്യം . കുട്ടികളാണ്‌ സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത്‌ കുത്തിക്കുറിക്കുന്നു. അതിന്‌ 'പൂക്കാവടി' എന്ന്‌ പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)

1.വണ്ടിന്‍പാട്ട്‌
-------------------

വണ്ടുണ്ട്‌ മുരണ്ടു വരുന്നു
വന്നൊരു ‌ ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട്‌ ..?
ഉണ്ടുണ്ടതിലും താളമുണ്ട്‌

2. പേട്‌
-------------------
കാടൊക്കെ നാടായാല്‍
‍നാടൊക്കെ പേടാകും

3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്‌
മരതകം ചാര്‍ത്തിയ തേരു്‌
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട്‌ ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന്‌ പിന്നെ കണ്ണീരു്‌..

4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്‌, പമ്പരമൊന്ന്‌
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!

5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.

Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

Saturday, January 15, 2011

പാല്‍പ്പായസം



പൊന്നൊടേത്ങ്ങളേ, ഞാനൊരു കടുംകൈ ചെയ്തിരിക്കുന്നു..എന്താചെയ്ക..? .. വിധിനിര്‍ണ്ണയങ്ങളെ അങ്ങനെയങ്ങ്‌ മാറ്റി മറിക്കാന്‍ കഴിയില്ലല്ലൊ.

കര്യം എന്താണെന്നു വെച്ചാ.. എണ്റ്റെ വീട്ടില്‍ മൂന്ന്‌ കൊളന്തൈകളുണ്ട്‌ . മൂന്ന്‌ മഹാ വമ്പത്തികള്‍... അവര്‍ക്ക്‌ എപ്പോഴും പാട്ട്‌ വേണം , വിളിച്ചുകൂകി നടക്കാനുള്ള പാട്ടുകള്‍ . ഞാനാണെങ്കില്‍ മാഹാ ദരിദ്രന്‍. വളരെക്കുറച്ച്‌ സ്റ്റോക്കേയുള്ളു.. ഉള്ളതങ്ങ്ട്‌ പാടിത്തീര്‍ത്തു. കുഞ്ഞുങ്ങളതൊക്കെ ഏതാണ്ട്‌ പാടിപ്പഠിച്ച്‌ തിമര്‍ത്ത്‌ ആഘോഷിച്ചു. അത്‌ കഴിഞ്ഞപ്പോള്‍ അവരുണ്ടോ വിടുന്നു.. അവര്‍ക്ക്‌ പുതിയ പാട്ടുകള്‍ വേണം. മൂവരും പുറത്തും തലയിലും മടിയിലും ഒക്കെ കയറി ഇരുപ്പായി പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍! എണ്റ്റെ പടച്ചവനേ.. ഞാനെന്താ ചെയ്ക..? ഈ ഇച്ചിരിക്കോണം പോന്ന തലയില്‍ ഉള്ളതെല്ലാം പൊട്ടും പൊടിയും തട്ടി ഇട്ടുകൊടുത്തില്ലെ?.. ഇനി എവിടുന്നാ.. ഞാനാകെ കുഴങ്ങി. വമ്പത്തികളുണ്ടോ വിടുന്നു. അവര്‍ മുത്തം തന്നും ഇക്കിളികൂട്ടിയും പെട്ടയില്‍ തലോടിയും എന്നെ കൈയിലെടുക്കാനുള്ള ശ്രമമായി അവര്‍ക്ക്‌ പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍..

അവസാനം ഞാന്‍ അറ്റകൈ പ്രയോഗം അങ്ങ് നടത്തി. എന്താന്ന്‌ വെച്ചാ.. വായേല്‍ തോന്നുന്നതൊക്കെ പാട്ടായങ്ങ് കാച്ചി. സംഗതി കുശാല്‍.. കൊളൈന്തകള്‍ക്ക്‌ പെരുത്ത്‌ ഇഷ്ടായി.. അവരത്‌ പാടി നടന്നു. ഒന്നല്ല നാലഞ്ചു പാട്ടുകള്‍.. കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ എനിക്കും തോന്നി സംഗതി മോശമല്ലല്ലൊ എന്ന്. ഇതിനൊരു താളമൊക്കെയുണ്ടല്ലൊ... ഞാനതു വേഗം കടലാസ്സിലാക്കി. അപ്പോള്‍ ദാ വരുന്നു അങ്ങനെ ചിലത്‌ പിന്നേയും. എഴുതി എഴുതി നൂറു നൂറ്റിരുപതെണ്ണം എഴുതി .എങ്ങ്നേണ്ട്‌ കാര്യങ്ങള്‌..? .

എഴുതിയവ ഞാന്‍ തുമ്പൂറ്‍ ലോഹിതാക്ഷന്‍ മാഷെക്കാണിച്ചു. പ്രൊ.അരുണന്‍ മാഷെക്കാണിച്ചു.ബാലഗോപാലന്‍ മാഷെക്കാണിച്ചു. അവസാനം കവി മുല്ലനേഴിയേയും കാണിച്ചു. അവരൊക്കെ തെറ്റില്ലെന്ന് തലകുലുക്കി . എന്തിനാ വെറുതേ വെച്ചോണ്ടിരിക്കണത്‌..എന്നാപിന്നെ ഇതങ്ങ്ട്‌ പ്രസിദ്ധീകരിക്കല്ലേ നല്ലത്‌ എന്ന ഏകമാനമായ അഭിപ്രായം. മുല്ലനേഴി മാഷ്തന്നെ മുഖമൊഴി എഴുതിത്തന്നു. ആര്‍ട്ടിസ്റ്റ്‌ നന്ദകുമാര്‍ പായമ്മലിണ്റ്റെ വക പത്തമ്പത്‌ ചിത്രങ്ങളും റെഡി.

പൊന്നു സാറന്‍മാരേ, അങ്ങ്നെ അത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു ,'പാല്‍പായസം' എന്ന പേരില്‍. എച്ച്‌ & സി പബ്ളിക്കേഷന്‍സാണ്‌ പ്രസാധകര്‍. എണ്‍പത്തിയാറു കുറുംകവിതകള്‍. ചിലതൊക്കെ ഞാനീ ബ്ളോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇപ്പോള്‍ 'പാല്‍പായസം'ഒരു വില്‍പനച്ചരക്കാ‌ണ്‌. നാല്‍പത്‌ രൂപ അവര്‍ ചരക്കിന്‌ വിലയിട്ടിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിലുള്ള എച്ഛ്‌ & സിയുടെ വിതരണ കേന്ദ്രങ്ങളിലും അവരുടെ മറ്റ്‌ ഏജന്‍സികളിലും 'പാല്‍പായസം' ലഭ്യമാണ്‌ . mail@handcbooks.com എന്ന ഇ-മയില്‍ വിലാസത്തിലും, www.handcbooks.com എന്ന വെബ്‌ സൈറ്റിലും അവരെ ബന്ധപ്പെടാമെന്ന്‌ പ്രസാധകരുടെ തിരുമൊഴി .

ദൈവമേ പൊറുക്കേണമേ.. കുഞ്ഞുങ്ങളോടാണ്‌ കളി... സദുദ്ദേശമല്ലാതെ വേറെ ഒന്നുമില്ല തമ്പുരാനെ... പൊറുക്കുക. സദയം പൊറുക്കുക.

മാന്യ മിത്രങ്ങളേ, നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനപേക്ഷ.