Sunday, October 27, 2013

സ്നേഹം

കാണാന്‍ പറ്റാത്ത 
കാഴ്ചയാണ് സ്നേഹം 
നിറങ്ങളില്ലാത്ത
നിറക്കൂട്ടാണ് സ്‌നേഹം

Friday, October 18, 2013

രാഘവൻ മാസ്റ്റർ

തന്റേതു മാത്രമായ ‘കായലരികത്തേക്ക്’ ‘കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം തേടി’ രാഘവൻ മാസ്റ്റർ യാത്രയായി... 

Tuesday, October 8, 2013

ഞാന്‍ നുജൂദ് വയസ്സ് 10 വിവാഹമോചിത

ഓമനത്തം വിട്ടുമാറാത്ത പെണ്‍കിടാവ്. വയസ്സ് 10. യെമന്‍ കാരിയാണ്‌. സ്കൂളില്‍ പോയിത്തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. ഒളിച്ചു കളിയായിരുന്നു അവളുടെ ഇഷ്ടവിനോദം. കളിച്ചും ചിരിച്ചും അവളങ്ങനെ നടക്കുകയായിരുന്നു.ഒരു ദിവസം  ബാപ്പ സ്കൂളില്‍നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന്‍ അവളെ  നിക്കാഹ് കഴിച്ച്കൊടുത്തു. വരന്‍ മുപ്പത് മുപ്പത്തഞ്ച് വയസ്സുള്ള ഒരു ദുഷ്ട മൃഗമായിരുന്നു. വിവാഹം കഴിഞ്ഞ അന്നുമുതല്‍ അയാള്‍ അവളെ പിച്ചി ചീന്തി. അയാളുടെ ഉമ്മയും സഹോദരിയും അതിനു കൂട്ടുനിന്നു. അവള്‍  കുതറി ,എതിര്‍ത്തു.. കരഞ്ഞു. എല്ലാം നിഷ്ഫലം.

രണ്ടു മാസം കഴിഞ്ഞു. ആവള്‍ അയാളോട് കെഞ്ചി. എനിക്ക് ഉമ്മയും ബാപ്പയെയും ഒന്ന് കാണണം. എന്നെ ഒന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കണം. അവസാനം ആ ദുഷ്ടന്‍ അവള്‍ക്ക് ലീവ് അനുവദിച്ചു, നാല് ദിവസത്തേക്ക്. അവള്‍ പോയി . ബാപ്പയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നെ ഇനി അങ്ങോട്ട്‌ വിടരുതേ ബാപ്പാ... ബാപ്പ പറഞ്ഞു: നീ ഇപ്പോള്‍ അവന്റെ ഹലാലായ ഭാര്യയാണ് , പോയേ പറ്റൂ . 

നാലാം ദിവസം രാവിലെ ഉമ്മ അവളുടെ കൈവശം നൂറ്റി അമ്പത് യെമന്‍ റിയാല്‍ കൊടുത്തിട്ടു പറഞ്ഞു നീ കടയില്‍ പോയി കുബ്ബൂസ് വാങ്ങിക്കൊണ്ടു വാ...ചായക്ക് കടിക്കാന്‍. അവള്‍ ദിനാറുമായി റോഡിലേക്കിറങ്ങി ഓടി. കുബ്ബൂസ് കടയും കഴിഞ്ഞു അവള്‍ ഓടി. കവലയിലെത്തിയപ്പോള്‍ കിട്ടിയ ടാക്സിയില്‍ കയറിപ്പറ്റി . ഡ്രൈവറോട്  പറഞ്ഞു എനിക്ക് കോടതിയില്‍ പോകണം. അയാള്‍ അവളെ കൊടതിപ്പരിസരത്ത് ഇറക്കി. അവള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു . പരുങ്ങി പരുങ്ങി അവിടെ നിന്നു. കോടതി പിരിയും വരെ അവള്‍ കോടതി മുറിയില്‍ പതുങ്ങിക്കൂടി. കോടതി പിരിഞ്ഞപ്പോള്‍ ജഡ്ജി അവളെക്കണ്ടു. അവളോട് പുന്നാരത്തോടെ വിവരം തിരക്കി. അവള്‍ പറഞ്ഞു . എല്ലാം പറഞ്ഞു. എന്നെ രക്ഷിക്കണം. ജഡ്ജി നല്ലവനായിരുന്നു. അയാള്‍ അവളുടെ കൈപിടിച്ചു നടന്നു. ആ കൈകളുടെ സുരക്ഷിതത്വം അവള്‍ക്ക് വിവാഹമോചനം നേടിക്കൊടുത്തു. ഷാദ എന്ന വനിതാ വക്കീലാണ് എല്ലാം ഏര്‍പ്പാടാക്കിയത്. ലോക മാദ്ധ്യമങ്ങളും സേവന സംഘടനകളും അവള്‍ക്ക് സഹായവുമായെത്തി.

ആ യെമനി പെണ് കുരുന്ന്‍ അവളുടെ കഥ പറയുകയാണ്‌ ഈ കൊച്ചു പുസ്തകത്തിലൂടെ. ഡല്‍ഫിനി മിനോവി എന്ന പത്രപ്രവര്‍ത്തകനാണ് ഇതെഴുതാന്‍ അവളെ സഹായിച്ചത്.

ഈ പുസ്തകം ഒലിവ് ബുക്സ് മലയാളത്തില്‍ ഇറക്കിയിട്ടുണ്ട്.

Tuesday, September 24, 2013

ആട്ടിൻ കൂട്ടിലെ കടുവകൾ അഥവാ നീരുവറ്റിയ ഹൂറികൾ


             മുസ്ലിം പെൺകുട്ടികൾ പതിനെട്ടെത്തുമ്പോഴേക്കും കെട്ടുപൊട്ടിപ്പോകുന്നു. പ്രണയം...പാട്ട്...കൂത്ത്...അങ്ങനെ അവർ എല്ലാ പൊല്ലാപ്പുകളിലും  ചെന്നുചാടും.അതിനാൽ പതിനെട്ടെത്തും മുമ്പേ അവരെ കെട്ടിക്കണം. വയസ്സ് ഒമ്പതോ,പത്തോ, പതിനൊന്നോ എത്രയുമാകട്ടെ - അവരെ ആ പരുവത്തിൽ കെട്ടാൻ ഒടേ തമ്പുരാൻ മുസ്ലീങ്ങളായ ആൺപിറന്നവർക്ക് തീട്ടൂരമെഴുതി തന്നിട്ടുള്ളതാണു്. നോക്കൂ...റസൂൽ തിരുമേനി ഖദിജാബീവിയെക്കെട്ടൂമ്പോൾ അവർക്ക് വയസ്സ് നാല്പ്പത്. ആയിഷാബീവിയെക്കെട്ടുമ്പോൾ  അവർക്ക് വയസ്സ്  ഒമ്പത്. കെട്ടുന്നതിനു വയസ്സ് പ്രശ്നമായിരുന്നെങ്കിൽ പ്രവാചകൻ അങ്ങനെ ചെയ്യുമായിരുന്നോ...? അതുകൊണ്ട് കൂട്ടരേ.. മുസ്ലിം പെൺകിടാങ്ങളെ മുസ്ലിം പുരുഷന്മാര്‍  ഏതു വയസ്സിലും കെട്ടും.ആർക്കും തടയാനാകില്ല. ഭരണഘടനയെപ്പറ്റി കേൾക്കുന്നു. എന്തു ഭരണഘടന..? പോകാൻ പറ. ഞങ്ങൾക്കുമുണ്ടൊരു നിയമ സംഹിത. ഞങ്ങൾക്കു മാത്രമുള്ളത്.  അതാണു ശരീ അത്ത്. അതേൽ തൊട്ടുകളിക്കാൻ ആരും വരണ്ട.

ചാനൽ ചർച്ചകളിൽ ചില പണ്ഡിതശ്രേഷ്ഠർ പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ മുകളിൽ കൊടുത്തത്. അക്കൂട്ടത്തിൽ ഡോക്ടർ ഫസൽ ഗഫൂറിനേയും കണ്ടു. വേണ്ടണംഎന്ന അഴകൊഴമ്പൻ മട്ടിലായിരുന്നു അദ്ദേഹം എന്നു മാത്രം. കോഴിക്കോട്ടെ കോയമാരുടെ യത്തീംഖാനയിൽ ഒരു അറബിക്കല്യാണം നടന്നു. യത്തീംഖാനയിലെ അന്തേവാസിനിയായ ഒരു പീക്കിരിപ്പെണ്ണായിരുന്നു പുയ്യെണ്ണ്‌’.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുയ്യെണ്ണിനെ ഇട്ടേച്ച് പുയ്യാപ്ല  അറബിനാട്ടിലേക്ക് വിമാനം കയറി. അതിന്റെ പേരിൽ യത്തീംഖാനക്കാർക്കെതിരെ കേസ്, പോലീസ്...ആകെ പുക്കാറ്‌. ഇങ്ങനെപോയാൽ മറ്റു യത്തീംഖാനക്കാരും കുടുങ്ങും. അതിനാലാണ്‌ ചിന്ന പ്രായത്തിലും കല്യാണമാകാമെന്ന ശരീ അത്ത് ഉടനെ പ്രാബല്യത്തിൽ വരുത്താൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചത്. എന്നാലും ഞങ്ങൾ പതിനെട്ടിൽ തന്നെ ഉറച്ചുനില്ക്കുന്നു കേട്ടോ.. ഡോക്ടറുടെ കസർത്ത് അങ്ങനെ പോകുന്നു.

ഞാനും പണ്ട് ചില  ചിന്ന കിത്താബുകളൊക്കെ ഓതിയിട്ടുണ്ട്. ഓതിയതുവെച്ച് ഉള്ള ബുദ്ധിയിൽ ചിലതൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒ. അബ്ദുല്ല സാഹിബ് പറയുന്നതുപോലെ അപ്പോൾ കിട്ടിയത് ഇതൊന്നുമല്ലല്ലൊ. കൺഫ്യൂഷൻ. ആകെ കൺഫ്യൂഷൻ. പക്ഷെ കൺഫ്യൂഷന്‌ ഇടം നല്കാതെ മനസ്സ് പൊള്ളിപ്പോയ ഒരനുഭവം ഈ അടുത്ത കാലത്ത് എനിക്കുണ്ടായി. അതിങ്ങനെ:

കഴിഞ്ഞ ആഴ്ചയാണ്. ഞാനൊരു കല്യാണത്തിൽ പങ്കുകൊണ്ടു. വരന്‌ വയസ്സ് അറുപത്തി അഞ്ച്. വധുവിന്‌ മുപ്പത്തി അഞ്ച്. സാക്ഷാൽ പാണക്കാട്ടെ ഒരു കുന്നിൻ ചെരുവിലെ വധൂഗൃഹമായിരുന്നു വേദി. തങ്ങന്മാരുടേയും ദീനീവര്യനായ ബഹു:മന്ത്രിയുടേയും ഒക്കെ മാളികകൾക്കടുത്തായിരുന്നു ആ കൊച്ചു വീട്.

വരന്റെ വീട് തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്താണ്‌. ഭാര്യ മരിച്ചുപോയി. കെട്ടുപ്രായം (18) തികഞ്ഞുനില്ക്കുന്ന ഒരു മകളുണ്ട്. ഭാര്യപോയതോടെ കുടുംബം  അനാഥമായി. മകളെ  കല്യാണം പറഞ്ഞുവെച്ചിരിക്കുന്നു. എന്താ പരിഹാരം..? കല്യാണം തന്നെ. വീട്ടിൽ ഒരാളുവേണമല്ലൊ. തൃശ്ശൂർ ജില്ലയിൽ പരതിയിട്ട് കാര്യമൊന്നുമില്ല. ആരോ പറഞ്ഞു മലപ്പുറത്ത് അന്വേഷിച്ചാൽ ഇഷ്ടംപോലെ കിട്ടുമെന്ന്. അങ്ങനെ ആലോചിച്ചപ്പോഴുണ്ട്  മലപ്പുറത്തുനിന്നും അങ്ങനെ ഒരു കല്യാണം കുറച്ചുമാറി ഒരു വീട്ടിൽ  നടന്നിട്ടുണ്ട്. അവിടെ പെണ്ണിനേയും ചെക്കനെയും ഒക്കെ കണ്ടന്വേഷിച്ചപ്പോൾ കാര്യം ഈസി. പെണ്ണിന്റെ വീട്ടിൽ തന്നെയുണ്ട് അവരുടെ അനിയത്തി.

പന്ത്രണ്ടാം വയസ്സിൽ കെട്ടിച്ചതാണ്.  ഏതാനും മാസം കഴിഞ്ഞപ്പോൾ മൊഴിചൊല്ലി. - പിന്നെ അങ്ങനെ നിന്നു.  നിന്നു നിന്നു ഇപ്പോൾ മുപ്പത്തിയഞ്ചായി. ചേട്ടത്തിയും അങ്ങനെയൊക്കെത്തന്നെയായിരുന്നു. നാല്പ്പതിനടുത്തെത്തിയപ്പോഴാണ്‌ അവർക്ക് ഇങ്ങനെ ഒരു കാര്യം ഒത്തു കിട്ടിയത്. അതുപോലെ അനിയത്തിയും കാത്ത് കാത്തിരിപ്പാണ്‌ ഒരു കാര്യത്തിന്‌.

എല്ലാം വേഗം നടന്നു. അഞ്ച് ദിവസംകൊണ്ട് കല്യാണം. പാണക്കാട് ആ കല്യാണച്ചോറുണ്ണാനിരുന്നപ്പോൾ മനസ്സ് ആകെ അസ്വസ്ഥ്മായിരുന്നു. നീരുവറ്റി വരണ്ടുപോയ എത്രയോ ജന്മങ്ങളാണ്‌ ഈ ഭൂമികയിലെ ചെറുവീടുകളിലങ്ങനെ കഴിയുന്നത്! അവരുടെ ചുടു നിശ്വാസങ്ങളിലെന്തേ  ഈ പ്രമാണിമാരുടെ വെണ്മാടങ്ങളും മഹാ സൌധങ്ങളും വെന്തുരുകിപ്പോകാത്തത്...?.

പടച്ച തമ്പുരാനേനീ കാണിച്ച വഴിയെന്നു പറഞ്ഞ് ഇവർ ഞങ്ങളെ ഇരുളിന്റെ കരാളതയിലേക്കാണല്ലൊ കൂട്ടിക്കൊണ്ടുപ്പോകുന്നത്. അർത്ഥങ്ങൾ അസ്തമിച്ചുപോയ വാക്കുകൾ കൊണ്ടാണ്‌ ഇവർ ഞങ്ങളെ  നിന്റെ വിശുദ്ധ ഗ്രന്ഥം വായിച്ചുകേൾപ്പിക്കുന്നത്. പുതിയ സൂര്യനേയും പുതിയ പകലിനേയും ഇവർ കാണുന്നതേയില്ലല്ലൊ റബ്ബേ!

ഇവരിൽ നിന്നും മോചിപ്പിച്ച് നീ ഞങ്ങൾക്ക് നേർവഴി കാണിച്ചു തരേണമേ..കാലത്തിനു മായ്ക്കാനും മറയ്ക്കാനും  പറ്റാത്ത നിന്റെ തിരുവചനങ്ങളുടെ നൂതനമായ സുഭഗ സൌന്ദര്യം നീ ഞങ്ങളിൽ ചൊരിയേണമേ...


Saturday, April 13, 2013

ദൈവം ചെയ്യുന്നത്...



ഈ സുവർണ്ണ ദളങ്ങളെല്ലാം പൂത്തു വിടർന്നത്
മണ്ണിന്റെ മാറിലാണ്‌
അതിലൊരു ഇതളെങ്കിലും ദൈവം
മനസ്സിന്റെ മുറ്റത്ത് വിരിയിച്ചിരുന്നെങ്കിൽ...!

അല്ലെങ്കിലും ഒരു നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ
എപ്പോഴും അദ്ദേഹം മറന്നു പോകുന്നത്
 മനുഷ്യ മനസ്സിനെയാണല്ലൊ...!!

Saturday, November 24, 2012

പീജി

ആകാശത്തെവിടെയോ ഒരു തിളക്കം
അഭൌമമാം കാന്തി തൻ വെളിച്ചം
നക്ഷത്രമല്ലത്, തൂ മേഘക്കീറുമല്ല
പിജിയാണത,റിവിൻ അമരക്കാരൻ 

Friday, October 26, 2012

ഒരു പെരുന്നാൾ വിശേഷം


1964ലെ വലിയ പെരുന്നാൾ. അന്നെനിക്ക് പ്രായം  പതിമൂന്ന്  നടപ്പ്.

 പെരുന്നാളിന്‌  പുതിയ ഉടുപുടവുകളൊന്നുമില്ല.   ആകെ നിലവിലുണ്ടായിരുന്നത്
ഒരു ജോഡി ജഗന്നാഥൻ മുണ്ടും അരക്കയ്യൻ കുപ്പായവുമാണ്‌. അതിലൊന്നു  പിന്നിത്തുടങ്ങിയിരുന്നു .നല്ല മുണ്ടും കുപ്പായവും ഉമ്മ പെരുന്നാളിനു രണ്ടു ദിവസം മുമ്പേ   ചാരം  വെള്ളത്തിലിട്ടുവെച്ചു.
പിറ്റേ ദിവസം അലക്കിത്തിരുമ്മി കുട്ടപ്പനാക്കി  ഇനി ഇസ്തിരിയിടണം. ഇസ്തിരിപ്പെട്ടിയില്ല. എന്റെ അടുത്ത കൂട്ടുകാരൻ എളീമയുടെ മകൻ അലിയാണു്.  അലി ഓട്ടുകിണ്ണം ഇസ്തിരിപ്പെട്ടിയാക്കി. അതിൽ ചിരട്ട കത്തിച്ചിട്ടു പഴംതുണികൊണ്ട്‌ വക്കിൽ പിടിച്ച്‌ നിലത്ത്‌ കടലാസിൽ നിവർത്തിയിട്ട  മുണ്ടും കുപ്പായവും  തേച്ചു  തന്നു.

പള്ളിയിലേക്ക്‌ മൂന്നു കിലോമീറ്റർ ദൂരമുണ്ട്. നടന്നു പോകണം.കുറേ ചങ്ങാതിമാരുണ്ടാകും. എല്ലാവരുംകൂടി പള്ളിയിൽ പോയി പെരുന്നാൾ നിസ്കരിച്ച് മടങ്ങിവരുമ്പോൾ വീട്ടിൽ സുന്ദരൻ പെരുന്നാൽ സദ്യ. അതിവിശിഷ്ട വിഭവമായി പപ്പടം വറുത്തതുണ്ടാകും. പിന്നെ മത്തങ്ങയും പയറും ഉടച്ച് കറിവെച്ചത്.. ചോറു് വയറ്‌ നിറച്ചുണ്ടാകും. പെരുന്നാൾ കുശാൽ!

 ഊണു കഴിഞ്ഞാൽ ഞങ്ങൾ,പിള്ളേർ,   കാലാപ്പാടത്ത്  ഒത്തുകൂടി തലപ്പന്ത് കളിക്കും. അതാണു പതിവ്   ഈ പെരുന്നാളിനു ഞാനും അലിയുംകൂടി പദ്ധതികൾ നേരത്തേ തയ്യാറാക്കിയിരുന്നു. ഇരിങ്ങാലക്കുയിലെ തിയേറ്ററിൽ 'കുട്ടിക്കുപ്പായം' സിനിമ കളിക്കുന്നുണ്ട്. അതിലെ പാട്ടുകളാണു്   ആളുകൾ ഇപ്പോൾ നാടാകെ പാടി നടക്കുന്നത്. കല്ല്യാണവീടുകളിലെ  പാട്ട്പെട്ടിയിൽനിന്നുയരുന്നതും മുഖ്യമായി ആ പാട്ടുകളാണു്. .   ‘ വിട്ടുപിടി പേത്താച്ചി...' എന്ന ബഹദൂറിന്റെ ഡയലോഗും കൊണ്ടാടപ്പെടുന്നുണ്ട്.

പെരുന്നാളിന്റന്ന് കുട്ടിക്കുപ്പായം മാറ്റിനി കാണാൻ പോകണം.  ഒരാൾക്ക്
അമ്പത് പൈസ വേണ്ടിവരും.പത്തും പത്തും ഇരുപത് പൈസ അങ്ങോട്ടുമിങ്ങോട്ടും ബസ്സിനു്. മുപ്പതു  പൈസ  സിനിമാടിക്കറ്റിനു്.   പൈസ എങ്ങനെയുണ്ടാക്കും...?.  അലി എങ്ങനെയൊക്കെയോ കൃത്യം പൈസ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്റെ കാര്യമാണ്‌ പ്രശ്നം.  തലപുകഞ്ഞാലോചിച്ച് അലി തന്നെ അതിനൊരു മാർഗ്ഗവും കണ്ടെത്തി പറഞ്ഞു തന്നു.
.വീട്ടിൽ  കോഴികളെ  വളർത്തുന്നുണ്ട് ഒരോദിവസവും കോഴിക്കൂട്ടിൽ മൂന്നു നാലു മുട്ടകളുണ്ടാകും. അഞ്ചു ദിവസം ഓരോ മുട്ട വീതം ആരും കാണാതെ അടിച്ചു മാറ്റുക.. അഞ്ചു മുട്ടകൾ വിറ്റാൽ അമ്പതു പൈസ കിട്ടും. കുട്ടിക്കുപ്പായം അടിപൊളിയാക്കാം.

അലി പറഞ്ഞപോലെ ഞാൻ കാര്യങ്ങൾ നീക്കി.ഏണിവെച്ചു കയറി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ഇസ്കി. കിട്ടുന്ന മുട്ടകൾ പുസ്തകം വെക്കുന്നപീഞ്ഞപ്പെട്ടിയിൽ ഒളിപ്പിച്ചുവെച്ചു .ദിവസവും ഉമ്മ പിറുപിറുത്തു
:’ബെലശനംകെട്ട  ഏതോ   കോയി   കാട്ടീപ്പോയീറ്റാ മൊട്ടേടണു്..‘.
പാവം ഉമ്മ.  മുട്ട  വിറ്റുകിട്ടുന്ന  കാശുകൊണ്ടാണു് വീട്ടിൽ ശർക്കരയും ചായലയും മറ്റ് ചില്ലറ സാധനങ്ങളും വാങ്ങിയിരുന്നത് .

   ഊണു കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ പാടത്തു കളിക്കാൻ പോയില്ല. സിനിമയ്ക്കു പോകണം. കുട്ടികൾക്ക് അന്ന് സിനിമ   ‘ഹറാ’മല്ലാതായിട്ടില്ല. സിനിമയ്ക്ക് പോയതറിഞ്ഞാൽ മദ്രസയിലെ ഉസ്താദ് കണ്ണുതുറുപ്പിക്കും. അതുകൊണ്ട് ആരും അറിയരുത്.
 ഉമ്മയെ മസ്കിടാൻ അടുത്തുപോയി  ചുറ്റിപ്പറ്റിനിന്ന് ചെവിയിൽ മന്ത്രിച്ചു:
: ‘ ഉമ്മാ, ഞങ്ങൾ മാറ്റിനി സിനിമയ്ക്ക് പോണു. ആരോടും  പറയണ്ട.  കാശൊക്കെ അലിയെടുക്കും.'
 ' ഏടെപ്പോയാലും ന്റെ മോൻ  മോന്തിക്കു മുമ്പ് കുടീ വരണം’ ഉമ്മയും ചെവിയിൽ പറഞ്ഞു.

 പീഞ്ഞപ്പെട്ടിയിൽ നിന്നും മുട്ടകളെടുത്ത് പഴംകടലാസിൽ പൊതിഞ്ഞ് മടിയിൽ തിരുകി
നേരം വൈകിയിരുന്നു  ഒന്നരയ്ക്കാണ്‌ ബസ്സ്‌. വെളയനാടും മുകുന്ദപുരവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്ത്‌ നടവരമ്പത്താണ്‌ ബസ്‌ സ്റ്റോപ്പ്‌. രണ്ട്‌ കിലോമീറ്റർ ദൂരമുണ്ട്‌.അവിടെയെത്തി ഒരു കടയിൽ മുട്ട വിറ്റ്‌ കാശ്‌ വാങ്ങിയിട്ടുവേണം ബസ്‌ പിടിക്കാൻ. ഞങ്ങൾ ഓടി  ചെമ്മൺപാതയിലൂടെ  പൊടിപറത്തി  അതിവേഗം ഓടി . അങ്ങനെ മുകുന്ദപുരം വളവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്തേക്കുള്ള ഇറക്കം ഇറങ്ങുകയാണ്‌. പെട്ടെന്ന്‌ എന്റെ കാൽ ഒരു കല്ലിൽ തട്ടി മൂക്കുകുത്തി വീഴാൻ പോയി. ആ ഇളക്കത്തിൽ മടിയഴിഞ്ഞ്‌  മുട്ടകളിൽ ഒരെണ്ണം താഴെ വീണു . ഞാനാകെ വല്ലാതെയായി. മുട്ടയുടെ കരുവും വെള്ളയും ചെമ്മണ്ണിൽ പുതഞ്ഞ്‌ കിടക്കുന്നു.ഒരു നിമിഷം. ലോകമാകെ ഇടിഞ്ഞുപൊടിഞ്ഞു എന്റെ മനസ്സിൽ ഒരു വലിയ മൺകൂനയായി  കുമിഞ്ഞുകൂടിയപോലെ തോന്നി.കരയാൻപോലും വയ്യാത്ത അവസ്ഥ..

 മുമ്പേ ഓടിയിരുന്ന അലി തിരികെ  വന്നു . രംഗം കണ്ട്  അവനും സങ്കടമായി.  പിന്നെ എന്റെ തോളിൽ കയ്യിട്ട്‌ അവൻ പറഞ്ഞു: ‘ സാരോല്ല  നമ്മക്ക് കുട്ടിക്കുപ്പായം കാണാൻ    വിധിയായിട്ടില്ലാന്ന് കരുത്യാ മതി ’ അതു പറയുമ്പോൾ അവൻ വിതുമ്പുന്നുണ്ടായിരുന്നു.

ഞങ്ങൾ  വന്ന  വഴിയേ  തിരികെ നടന്നു. പതുക്കെ.. വളരെ പതുക്കെ...ഒന്നും മിണ്ടാതെ...



Thursday, April 12, 2012

'നിലാവിന്റെ' പിറവി

'വെളിച്ചത്തിനെന്തൊരു വെളിച്ചം!'
വെളിച്ചത്തിണ്റ്റെ പ്രോജ്ജ്വലമായ സുഭഗത വാക്കുകളിലൂടെ വരച്ചിടാന്‍ ഇതിലും മനോഹരമായ ഒരു പ്രയോഗം വേറെ ഏതുണ്ട്‌..?. ബഷീറിനല്ലാതെ മറ്റാര്‍ക്കാണ്‌ ഭാഷകൊണ്ട്‌ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ ചെയ്യാന്‍  കഴിയുക.?

പൊങ്കുരിശും,മണ്ടന്‍ മുത്തപയും,സൈനബയും,ആനവാരിയും, ശിങ്കിടിമുങ്കനും.നരായണിയും,കുഞ്ഞിപ്പാത്തുമ്മയും,മജീദും, സുഹറയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍... അവരെല്ലാം എണ്റ്റെ മനസ്സില്‍ നന്നേ ചെറുപ്പത്തിലേ കുടിയേറിയതാണ്‌. എന്നെ കൈപിടിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ അവരൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവരുടെ ചെയ്തികളില്‍ മുഴുകി ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്‌, കരഞ്ഞിട്ടുണ്ട്‌. ജീവിതം എന്തെന്ന്‌ നോക്കികാണാന്‍ അവരെന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌.

ആ ചങ്ങാത്തം ഇന്നും തുടരുന്നു.അതുപോലെയുള്ള  ചങ്ങാതിമാരെ വേറെ അധികം ലഭിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം..? അവരെ എങ്ങനെ ആദരിക്കണം...? കുറച്ചൊക്കെ പാട്ടെഴുതിന്റെ  അസുഖം ഉണ്ടല്ലൊ. അവരെയൊക്കെ പാട്ടിന്റെയകത്താക്കിയാലോ ..! ആ ചിന്തയില്‍ നിന്നാണ്‌ 'നിലാവെളിച്ചം' ആല്‍ബം പിറവിയെടുത്തത്‌. ഈ അശയം മുന്നോട്ടു വെച്ചപ്പോള്‍ ഒരു പാട്‌ പേര്‍ സഹായത്തിനെത്തി. ഈണം നല്‍കാന്‍ അസീസ്‌ ബാവ മുന്നോട്ട്‌ വന്നു. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍,അഫ്സല്‍. ബിജുനാരായണന്‍,ഫ്രാങ്കോ,സുജാത,ശ്വേത, മാസ്റ്റര്‍ കിരണ്‍ ബേണി, സജ്നസക്കരിയ തുടങ്ങിയവര്‍ പാടാന്‍ തയ്യാറായി.

കൊല്ലം രണ്ടു മൂന്നു കഴിഞ്ഞു. പാട്ടുകള്‍ കുറേ എഴുത്തുകാരും സാഹിത്യ പ്രേമികളും ഒക്കെ കേട്ടു. പത്രങ്ങളൊക്കെ 'ഭേഷായി' എന്നെഴുതി. പക്ഷെ സംഗീതാസ്വാദകരില്‍ മാത്രം വേണ്ടത്ര എത്തിയില്ല. വിപണി ലക്ഷ്യമാക്കാതതിരുന്നതാണ്‌ കാരണം

 'വിഷ്വല്‍' എന്ന ആശയവുമായി പലരും മുന്നോട്ടു വന്നു. സാക്ഷാല്‍ കമല്‍ തന്നെ തയ്യാറായി. പക്ഷെ സംഗതി നടന്നില്ല. എന്നാലിത്‌ ആളുകള്‍ കേള്‍ക്കണമല്ലൊ. ആ ആവശ്യത്തിനായി ഇപ്പോള്‍ യൂ.റ്റ്യൂബിലിട്ടിരിക്കുന്നു.ദൃശ്യക്കാഴ്ച്ചകള്‍ക്ക്  വേണ്ടിയല്ല, പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം. താല്‍പര്യമുള്ളവര്‍ ഈ ലിങ്കിലൂടെ വരിക. വെറുതെ അഞ്ചെട്ട്‌ പാട്ട്‌ കേട്ട്‌ സഹായിച്ചാലും.. !
http://www.youtube.com/user/khaderpatteppadam?feature=guide