Thursday, April 12, 2012

'നിലാവിന്റെ' പിറവി

'വെളിച്ചത്തിനെന്തൊരു വെളിച്ചം!'
വെളിച്ചത്തിണ്റ്റെ പ്രോജ്ജ്വലമായ സുഭഗത വാക്കുകളിലൂടെ വരച്ചിടാന്‍ ഇതിലും മനോഹരമായ ഒരു പ്രയോഗം വേറെ ഏതുണ്ട്‌..?. ബഷീറിനല്ലാതെ മറ്റാര്‍ക്കാണ്‌ ഭാഷകൊണ്ട്‌ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ ചെയ്യാന്‍  കഴിയുക.?

പൊങ്കുരിശും,മണ്ടന്‍ മുത്തപയും,സൈനബയും,ആനവാരിയും, ശിങ്കിടിമുങ്കനും.നരായണിയും,കുഞ്ഞിപ്പാത്തുമ്മയും,മജീദും, സുഹറയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍... അവരെല്ലാം എണ്റ്റെ മനസ്സില്‍ നന്നേ ചെറുപ്പത്തിലേ കുടിയേറിയതാണ്‌. എന്നെ കൈപിടിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ അവരൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവരുടെ ചെയ്തികളില്‍ മുഴുകി ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്‌, കരഞ്ഞിട്ടുണ്ട്‌. ജീവിതം എന്തെന്ന്‌ നോക്കികാണാന്‍ അവരെന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌.

ആ ചങ്ങാത്തം ഇന്നും തുടരുന്നു.അതുപോലെയുള്ള  ചങ്ങാതിമാരെ വേറെ അധികം ലഭിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം..? അവരെ എങ്ങനെ ആദരിക്കണം...? കുറച്ചൊക്കെ പാട്ടെഴുതിന്റെ  അസുഖം ഉണ്ടല്ലൊ. അവരെയൊക്കെ പാട്ടിന്റെയകത്താക്കിയാലോ ..! ആ ചിന്തയില്‍ നിന്നാണ്‌ 'നിലാവെളിച്ചം' ആല്‍ബം പിറവിയെടുത്തത്‌. ഈ അശയം മുന്നോട്ടു വെച്ചപ്പോള്‍ ഒരു പാട്‌ പേര്‍ സഹായത്തിനെത്തി. ഈണം നല്‍കാന്‍ അസീസ്‌ ബാവ മുന്നോട്ട്‌ വന്നു. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍,അഫ്സല്‍. ബിജുനാരായണന്‍,ഫ്രാങ്കോ,സുജാത,ശ്വേത, മാസ്റ്റര്‍ കിരണ്‍ ബേണി, സജ്നസക്കരിയ തുടങ്ങിയവര്‍ പാടാന്‍ തയ്യാറായി.

കൊല്ലം രണ്ടു മൂന്നു കഴിഞ്ഞു. പാട്ടുകള്‍ കുറേ എഴുത്തുകാരും സാഹിത്യ പ്രേമികളും ഒക്കെ കേട്ടു. പത്രങ്ങളൊക്കെ 'ഭേഷായി' എന്നെഴുതി. പക്ഷെ സംഗീതാസ്വാദകരില്‍ മാത്രം വേണ്ടത്ര എത്തിയില്ല. വിപണി ലക്ഷ്യമാക്കാതതിരുന്നതാണ്‌ കാരണം

 'വിഷ്വല്‍' എന്ന ആശയവുമായി പലരും മുന്നോട്ടു വന്നു. സാക്ഷാല്‍ കമല്‍ തന്നെ തയ്യാറായി. പക്ഷെ സംഗതി നടന്നില്ല. എന്നാലിത്‌ ആളുകള്‍ കേള്‍ക്കണമല്ലൊ. ആ ആവശ്യത്തിനായി ഇപ്പോള്‍ യൂ.റ്റ്യൂബിലിട്ടിരിക്കുന്നു.ദൃശ്യക്കാഴ്ച്ചകള്‍ക്ക്  വേണ്ടിയല്ല, പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം. താല്‍പര്യമുള്ളവര്‍ ഈ ലിങ്കിലൂടെ വരിക. വെറുതെ അഞ്ചെട്ട്‌ പാട്ട്‌ കേട്ട്‌ സഹായിച്ചാലും.. !
http://www.youtube.com/user/khaderpatteppadam?feature=guide

Tuesday, March 20, 2012

അറിയുമോ ഭാഗീരഥി ടീച്ചറെ...?

 ടീച്ചര്‍ക്ക്‌ വയസ്സ്‌ 82.ഏഴു വര്‍ഷം മുമ്പ്‌ ഇരു കാലുകള്‍ക്കും വേദന വന്നു. അടുത്തുള്ള ആയുര്‍വ്വേദ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഉഴിച്ചിലും പിഴിച്ചിലും വിധിച്ചു. ഉഴിയുംതോറും വേദന കൂടിക്കൂടി വന്നു. കാലുകളില്‍ നീരും കെട്ടി. കാര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അലോപ്പതി ഡോക്ടറെ കാണിച്ചു. എക്സറെ എടുത്തു. കാല്‍മുട്ടുകളുടെ ചിരട്ട തേഞ്ഞു അങ്ങേയറ്റമെത്തിയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. പെയിന്‍ കില്ലര്‍ ഗുളികകളും പൂര്‍ണ്ണ വിശ്രമവും... ടീച്ചര്‍ അങ്ങനെ വിശ്രമിക്കുകയാണ്‌. നീരു വന്നു മുട്ടിയ കാലുകളുമായി.. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ..

പക്ഷെ ടീച്ചറുടെ ഓര്‍മ്മകള്‍ക്കിന്നും യൌവ്വനമാണു്‌ മനസ്സിലെന്നും സൂര്യോദയമാണ്‌. ആരെങ്കിലും കാതിലൊന്ന്‌ മൂളിയാല്‍ മതി ടീച്ചറുടെ മുമ്പില്‍ വിളവെടുപ്പ്‌ കഴിഞ്ഞ വെള്ളരിപ്പാടം ഓടിയെത്തും. അതില്‍ പലകയിട്ട്‌ കെട്ടിപ്പൊക്കിയ സ്റ്റേജ്‌.. വലിയ അടക്കാമരത്തില്‍ നാട്ടിയ ചെങ്കൊടി.. ചൈനാ പേപ്പര്‍ വെട്ടിയൊട്ടിച്ച അരങ്ങും ചുവന്ന തോരണങ്ങളും.. കുന്നിറങ്ങി, ഇടവഴി താണ്ടി പാട വരമ്പേ ഒഴുകിയത്തുന്ന ചുവന്ന ജാഥകള്‍.. വിപ്ളവഗാനങ്ങള്‍ .. തീപ്പൊരി പ്രസംഗങ്ങള്‍ .. അവസാനം നാടകം...
 നാടകത്തിണ്റ്റെ അരങ്ങിലും അണിയറയിലും ടീച്ചറുണ്ട്‌. അരങ്ങില്‍ അഭിനേത്രിയായി. അണിയറയില്‍ പാട്ടുകാരിയായി.. നാടകത്തിണ്റ്റെ പ്രണയ മധുരമായ മുഹൂര്‍ത്തങ്ങളിലൊന്നില്‍ ടീച്ചര്‍ പാടുന്നു 'പച്ചപ്പനം തത്തേ..പുന്നാരപ്പൂമുത്തേ..' പാട്ടിന്‌ ശ്രുതിയിട്ടുകൊണ്ട്‌ തൊട്ടടുത്ത്‌ സാക്ഷാല്‍ എം.എസ്‌.ബാബുരാജ്‌.. പാട്ടങ്ങനെ ഒഴുകുകയാണ്‌.. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ . കാതുകളില്‍ നിന്നും കാതുകളിലേക്ക്‌.. ഇരുട്ടകറ്റിയ പെട്രോമാക്സ്‌ വെളിച്ചത്തില്‍ ആയിരമായിരം കണ്ഠങ്ങളൊരുമിച്ച്‌ ടീച്ചറോടൊപ്പം പാടുന്നു 'പച്ചപ്പനംതത്തേ.. 'ടീച്ചറുടെ ചുണ്ടില്‍ ഒരു മിന്നലാട്ടം.. വലിയ ചുവന്ന പൊട്ടില്‍ ഒരു തിരയിളക്കം. പിന്നെ ഒരു ചെറു ഗദ്ഗദം...' അതങ്ങനെയൊരു കാലം.' ഇത്‌ ഭാഗീരഥി ടീച്ചര്‍.. പി.ജി.ഭാഗീരഥി ടീച്ചര്‍ . 1950 - 60 കാലഘട്ടങ്ങളില്‍ മലയാള നാടക രംഗത്ത്‌ സ്ത്രീ ശക്തിയുടെ പ്രതീകമായി നിറഞ്ഞു നിന്ന പ്രതിഭ. സ്ത്രീകള്‍ക്കെതിരായ വിലങ്ങുകള്‍ പൂമാലയായി മാറ്റി പുരുഷ ധിക്കാരങ്ങളെ ചെറു ചിരിയോടെ പുച്ഛിച്ചു തള്ളിയ കലാകാരി.
                                        ******            ********                     ******    
 ഇക്കഴിഞ്ഞ ദിവസം. കൊടുങ്ങല്ലൂരിലെ ടീച്ചറുടെ കൊച്ചു വീട്‌. വീട്ടു മുറ്റത്ത്‌ ഷാമിയാന വലിച്ചുകെട്ടിയുണ്ടാക്കിയ ചെറുപന്തല്‍. സായം സന്ധ്യ. അയല്‍ വാസികളും നാട്ടുകാരും പന്തലിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.. അവര്‍ ടീച്ചര്‍ക്കൊരു സ്വീകരണം ഏര്‍പ്പാട്‌ ചെയ്തിരിക്കുകയാണ്‌. കൊടുങ്ങല്ലൂരിലെ'രഞ്ജിനി'യാണ്‌ മുഖ്യ സംഘാടകര്‍. ടീച്ചര്‍ക്ക്‌ ജന്‍മനാട്‌ നല്‍കുന്ന ആദ്യ ആദരം. ഇതിനുമുമ്പെന്തേ അവര്‍ ടീച്ചറെ ഗൌനിച്ചില്ല.? സത്യം പറയാമല്ലൊ , ടീച്ചര്‍ക്കിങ്ങനെ ഒരു മുന്‍ കാല ചരിത്രമുണ്ടെന്ന്‌ അവരില്‍ പലര്‍ ക്കും അറിയില്ലായിരുന്നു. അവര്‍ക്ക്‌ ടീച്ചര്‍ ആകാശവാണിയിലെ എ ഗ്രേഡ്‌ ആര്‍ടിസ്റ്റ്‌ മാത്രമായിരുന്നു.വേക്കോട്‌ സ്കൂളിലെ സംഗീതാദ്ധ്യാപിക മാത്രമായിരുന്നു. പുതിയ അറിവ്‌ അവരെ ആവേശഭരിതരാക്കി.അങ്ങനെയാണ്‌ അവരീ സ്വീകരണം ഒരുക്കിയത്‌. അന്ന്‌ രാവേറെ ചെല്ലുംവരെ അവര്‍ ടീച്ചര്‍ ക്കുവേണ്ടി ആ തിരുമുറ്റത്ത്‌ പാട്ടുകള്‍ പാടി. ആലപ്പുഴയില്‍ നിന്നും മേദിനി ടീച്ചറും എത്തിയിരുന്നു പാട്ടുപാടാന്‍. ടീച്ചറുടെ മുന്‍ സഹപ്രവര്‍ത്തകനും നാടക - സിനിമാ അഭിനേതാവുമായിരുന്ന എം.എസ്‌.നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം അവര്‍ ടീച്ചര്‍ ക്കു നല്‍കി. സ്നേഹം കൊണ്ടവര്‍ ടീച്ചറെ വീര്‍പ്പ്‌ മുട്ടിച്ചു.

ഔദ്യോഗിക അംഗീകാരങ്ങളൊന്നും ടീച്ചറെ തേടിയെത്തിയില്ല. വൈകിയാണെങ്കിലും സ്വന്തം ജനത അവരെ തിരിച്ചറിഞ്ഞു. അതു മതി ടീച്ചര്‍ക്ക്‌ ഉമ്മറക്കോലായിയിലെ കട്ടിലില്‍ കിടന്ന്‌ ടീച്ചര്‍ അവരുാടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി. അപ്പോഴവരുടെ ചുവന്ന പൊട്ടിന്‍ ശോണിമ ഒന്നുകൂടി കാന്തി മിന്നുന്നതായി തോന്നി..

Sunday, October 2, 2011

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

എം.എസ്.ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തിമൂന്ന് വര്‍ഷം തികയുകയാണു്. വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നു‌. പക്ഷെ അദ്ദേഹമാണു് കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഒരനുഭവമുണ്ടായി .ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വേദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു് ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു് അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു്."
അവളുടെ മുഖത്ത് നേരിയ ജാള്യത
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
 'തളിരിട്ട കിനാക്കള്‍..', 'സുറുമയെഴുതിയ മിഴികളെ..'   'താനേ തിരിഞ്ഞും മറിഞ്ഞും...',അഞ്ജനക്കണ്ണെഴുതി...',താമസമെന്തേ വരുവാന്‍...',പ്രാണസഖീ ഞാന്‍...',  തുടങ്ങിയ  ബാബുരാജിന്‍റെ ചില പാട്ടുകള്‍ ഞാന്‍ അവള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടുകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണെന്ന്‍ അവരറിയാതെ പോകുന്നു.

ആയിരക്കണക്കിനു നല്ല പാട്ടുകള്‍ നമുക്ക്‌ പല സംഗീത സംവിധായകരില്‍ നിന്നുമായി ലഭിച്ചിട്ടുണ്ട്‌. പക്ഷെ ബാബുരാജിന്‍റേതുപോലെ ഇങ്ങനെ ചിന്തേരിട്ട്‌ തേച്ചു മിനുക്കിയ പാട്ടുകള്‍ വേറെ അധികമാരില്‍ നിന്നും കിട്ടിയിട്ടില്ല.അതുകൊണ്ടാണല്ലൊ 45 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം മെനഞ്ഞെടുത്ത പാട്ടുകള്‍ പോലും അനഘ മുത്തുകളായി ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ പുതുതലമുറയിലുള്‍പ്പെടെയുള്ളവര്‍ ഇന്നും മുന്നോട്ടു വരുന്നത്‌. സ്വന്തം മനസ്സിനോടൊരു പാട്ട്‌ പാടണമെന്നു തോന്നുമ്പോള്‍ , ആത്മാവിന്‍റെ വേദനകള്‍ക്കൊരു പദമുദ്ര ചാര്‍ത്തണമെന്നു തോന്നുമ്പോള്‍ ഓര്‍മ്മയുടെ മടക്കുകളില്‍ നിന്നും ബാബുരാജിന്‍റെ പാട്ടുകളാണു് ഏറെപ്പേരും തെരഞ്ഞെടുക്കുന്നത്‌.

ബാബുരാജ് വിട പറഞ്ഞ് പതിറ്റാണ്ടുകള്‍  പിന്നിടുമ്പോഴാണു് അദ്ദേഹത്തിന്റെ പ്രസക്തി കൂടുതല്‍ കൂടുതലായി  സമൂഹം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. ആ സൃഷ്ടിചാരുതകള്‍ക്ക് പകരം വെയ്ക്കാന്‍  വേറെയധികമൊന്നും ഈ കാലയളവില്‍ ലഭിച്ചില്ല എന്ന തിരിച്ചറിവാണ് ഇതിനു കാരണം.  ഇന്നിപ്പോള്‍ നിരവധി ഡോക്യുമെന്‍ററികളും പുസ്തകങ്ങളും അദ്ദേഹത്തെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബാബുരാജിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് സംഘടനകള്‍ രൂപം കൊളളുന്നു. ചാലക്കുടിയില്‍  രൂപീകരിച്ചിട്ടുള്ള ബാബുരാജ് ഫോറം അദ്ദേഹത്തിന് പ്രണാമമായി ഒരു ആല്‍ബം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വ്യഖാത വൈണികന്‍ എ.അനന്തപത്തമനാന്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ആല്‍ബത്തില്‍ ജി.വേണുഗോപാല്‍ പാടിയ രണ്ടു പ്രണാമ ഗാനങ്ങള്‍ക്ക് പുറമേ അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തമായ ഏതാനും പാട്ടുകള്‍ വീണയില്‍ വായിച്ചതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നൂറില്‍ താഴെ സിനിമകള്‍ ... അറുന്നൂറോളം പാട്ടുകള്‍ . അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ പാട്ടുകളില്‍  ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു്.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു് ഈ ഗാനങ്ങളോരോന്നും പ്രദാനം ചെയ്യുന്നത്.

സംഗീതത്തിന്‍റെ  ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു് .പൈതൃക സമ്പത്തായി അത് വന്നുഭവിക്കുകയായിരുന്നു.ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു് ഇറങ്ങിയത്‌. വിശപ്പ് മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല. (1973ലെ  ഒരു രാത്രിയില്‍  ചെന്നൈയിലെ ഒരു വീടിന്റെ ഇടുങ്ങിയ മുറിയിലിരുന്ന്   അദ്ദേഹം എനിക്കും കുടുംബത്തിനും വേണ്ടി  പാതിരാ കഴിയും വരെ പാടിയത് എന്നെ സംബന്ധിച്ചിടത്തോളം എന്നും തളിരിടുന്ന ഓര്‍മ്മകളാണ്) പാടുക, പാടിത്തീരുക എന്നത്‌ തന്റെ  നിയോഗമാണു് എന്ന ബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്‌.

കണക്കെഴുതി സൂക്ഷിക്കാതിരുന്ന സംഗീത സംവിധായകനായിരുന്നു ബാബുരാജ് . അയ്യായിരം കിട്ടേണ്ടിടത്ത് അഞ്ഞൂറ് കിട്ടിയാലും തൃപതി. സ്വന്തം വിരലിലെ മോതിരമൂരി പണയം വെച്ച് അതിഥികളെ സല്‍ക്കരിക്കുന്ന പ്രകൃതം. ഈ ശുദ്ധതയെ മുതലെടുക്കുകയായിരുന്നു പലരും. ഇതുകൊണ്ടൊക്കെത്തന്നെ അദ്ദേഹം എന്നും ഒരു പ്രാരാബ്ധക്കാരനായിരുന്നു.  അവസാനം ചെന്നൈ ജനറലാശുപത്രിയുടെ വരാന്തയില്‍ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം  അനാഥമായി കിടക്കേണ്ടി വന്നു. പിന്നെ  സിനിമാ രംഗത്തെ സുഹൃത്തുക്കളെത്തി  അവരുടെ സഹായത്തോടെയാണ് ഒരു ടാക്സികാറില്‍ ഞെക്കിഞെരുക്കി കിടത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്‌.

ഒന്നും മോഹിക്കാത്ത ആ പാവം പാട്ടുകാരന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍  നിന്നുകൊണ്ട് പാടി. പാട്ടുകളിലൂടെ തന്‍റെ ഹൃദയം ജനങ്ങള്‍ക്കായി  പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹൃദയങ്ങളുടെ ഒരു ഭാഗമായി അദ്ദേഹം  താനേ മാറുകയായിരുന്നു

ആ ജന്‍മം പാഴായില്ല. കണ്ണീരും സ്വപ്നങ്ങളും ചാലിച്ച്‌ മെനഞ്ഞെടുത്ത ഈണങ്ങളിലൂടെ തലമുറകളെ കീഴടക്കി അദ്ദേഹം ഇന്നും അജയ്യനായി നിലകൊള്ളുന്നു

Saturday, September 24, 2011

അനന്തപത്മനാഭനു് ചെമ്പൈ സംഗീത പുരസ്കാരം

വിഖ്യാത വീണാവിദ്വാന്‍ ശ്രീ. എ.അനന്തപത്മനാഭനു് ചെമ്പൈ  സംഗീത പുരസ്കാരം ലഭിച്ചിരിക്കുനു. ഏറെ സന്തോഷകരമായ വാര്‍ത്ത! അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രം  ആരുമല്ലെങ്കിലും ഒരു എളിയ ആരാധകന്‍റെ ഭക്തിപൂര്‍വ്വമായ പൂച്ചെണ്ട്‌ സവിനയം സമര്‍പ്പിക്കട്ടെ.

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന വൈണികരില്‍ പ്രമുഖനാണു് ശ്രീ അനന്തപത്മനാഭന്‍. അദ്ദേഹം പത്താം വയസ്സില്‍ തുടങ്ങിയതാണ് വീണോപാസന . ഇതിനകം സ്വദേശത്തും വിദേശത്തുമായി  ആയിരത്തില്‍പ്പരം വേദികളില്‍ കച്ചേരി നടത്തിയിട്ടുണ്ട്‌. 1975 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയിലായിരുന്നു. രണ്ടു മാസം മുമ്പാണു് വിരമിച്ചത്‌.

ക്ളാസ്സിക്കല്‍ സംഗീതത്തിന്‍റെ ഉപാസകനാണെങ്കിലും ലളിത സംഗീതത്തേയും സിനിമാ ഗാനങ്ങളേയും അദ്ദേഹം അതീവ താല്‍പര്യത്തോടെയാണു സമീപിച്ചുകൊണ്ടിരിക്കുന്നത്‌. ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങള്‍ വഴിയും മറ്റും ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ‌.

ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഉല്‍ക്കര്‍ഷ ഭാവങ്ങള്‍ക്കുടമയാണ് ശ്രീ. അനന്ത പത്മനാഭന്‍ . അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക്  ഉദാത്ത സംഗീതത്തിന്റെ നിറ സുഷുപ്തിപോലെ  അതനുഭവപ്പെട്ടിട്ടുണ്ടാകും. ബാബുരാജിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ആല്‍ബത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍   ഈ എളിയവന് ആ മഹാഭാഗ്യം  ലഭിച്ച്ചിട്ടുണ്ട്‌. ധന്യതയോടെ ഞാനതെന്നും ഓര്‍ക്കുന്നു.

(പ്രണാമത്തി ലെ ഗാനങ്ങള്‍ പരിചയപ്പെടുന്നതിനു ഈ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.http://www.malayalasangeetham.info/php/createAlbumSongIndex.php?txt=ananthapadmanabhan&stype=musician&similar=on&ഇന്റര്‍)

Friday, September 2, 2011

ഗാനസര്‍വ്വസ്വം വിരല്‍ത്തുമ്പില്‍

പരമ്പരാഗത സാഹിത്യ - സംഗീത സാമ്രാട്ടുകള്‍ ചലച്ചിത്ര - ലളിതഗാന മേഖലയെ ഒരു തരം അസ്പൃശ്യതയോടെയാണു് നോക്കിക്കണ്ടിരുന്നത്‌. കവി ഗാനങ്ങളെഴുതിയാല്‍ കവിയല്ലാതായിപ്പോകും എന്ന മൂഢധാരണ പോലുമുണ്ടായിരുന്നു അവരില്‍ ചിലര്‍ക്ക്‌. ഈ അടുത്ത കാലത്താണു് അതിനു മാറ്റം വന്നു തുടങ്ങിയത്‌. എങ്കിലും ഗാനങ്ങള്‍ക്ക്‌ അച്ചടിയില്‍ ഒരു എന്‍സൈക്ളോപീഡിയ എന്നതിനെക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ കുറവ്‌ നിക<ത്താന്‍ ഇതാ സൈബര്‍ രംഗം M.S.I എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന.malayalasangeetham.info എന്ന വെബ് സൈറ്റുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ മലയാള ഗാന എന്‍സൈക്ളോപീഡിയയാണു എം.എസ്‌.ഐ ലക്ഷ്യമിടുന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അജയ്‌ മേനോനാണു ഈ ആശയത്തിനു ബീജാവാപം നല്‍കിയത്‌. സംഗീതപ്രേമിയായ അദ്ദേഹം ഒഴിവു സമയ വിനോദം എന്ന നിലയിലാണു് സ്വന്തം കമ്പ്യൂട്ടറില്‍ മലയാള ഗാന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്‌. ഒരു ഘട്ടമെത്തിയപ്പോള്‍ ഇത്‌ തന്‍റെ സ്വകാര്യതയില്‍ ഒതുക്കിയാല്‍ പോര, പൊതു സമൂഹത്തിനുകൂടി ഉപകാരപ്പെടണം എന്നദ്ദേഹത്തിനു തോന്നി. അതിനു താന്‍ മാത്രം പോര, ലോകത്തെങ്ങുമുള്ള സമാന മനസ്കരുടെ സഹകരണം കൂടി വേണം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണു 2001ല്‍ അജയ്മേനോന്‍ സ്വകാര്യമായി തുടങ്ങിയ സംരംഭം 2006ല്‍ എത്തിയപ്പോള്‍ ഈ രംഗത്തെ മികച്ച ഒരു കൂട്ടായ്മയായി വളര്‍ന്നത്‌. എം.എസ്‌.ഐ ഇന്ന്‌ ഇന്ത്യയിലെ തന്നെ എറ്റവും ബൃഹത്തായ സംഗീത വിവര ശേഖര സംരംഭമാണു്. 150ല്‍പ്പരം രാജ്യങ്ങളിലായി ദിനം പ്രതി എകദേശം മുപ്പതാനായിരത്തോളം സംഗീതപ്രേമികളാണു് ഇന്ന്‌ ഈ സൈറ്റ്‌ തേടിയെത്തുന്നത്‌ ..ടി.വി.ചാനലുകളും,റേഡിയോ നിലയങ്ങളും , സംഗീതാവതാരകരും മറ്റും ഗാന സംബന്ധിയായ വിവരങ്ങള്‍ക്കായി എം.എസ്‌.ഐയെയാണു ആശ്രയിക്കുന്നത്‌.

1939 മുതലുള്ള എതാണ്ടെല്ലാ ചലച്ചിത്ര ഗാനങ്ങളുടേയും വിവരങ്ങള്‍ ഇന്ന്‌ ഈ സൈറ്റില്‍ ലഭ്യമാണു്. .ചലച്ചിത്രേതര ഗാനങ്ങളുടെ പൈതൃകത്തേയും അവര്‍ അവഗണിക്കുന്നില്ല. അത്തരം ഗാനങ്ങളും തേടിപ്പിടിച്ച്‌ വിശദാംശങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വ്യാപൃതരാണു് ഈ കൂട്ടായ്മയിലെ അംഗങ്ങളിന്ന്‌ . സിനിമാ - ആല്‍ബങ്ങളുടെ പേര്,ഇറങ്ങിയ വര്‍ഷം, ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,ആലാപകര്‍,രാഗം തുടങ്ങി ഒരോ ഗാനത്തിന്‍റേയും സര്‍വ്വതല സ്പര്‍ശിയായ വിവരങ്ങളും എം.എസ്‌.ഐ ക്ളിക്ക്‌ ചെയ്താല്‍ ലഭ്യമാകും. വായനയിലൂടെ മാത്രമല്ല,പല്ലവി നേരിട്ട്‌ കേട്ടും നമുക്ക്‌ പാട്ടുകളെപ്പറ്റിയുള്ള അറിവ്‌ സമഗ്രമാക്കാന്‍ എം.എസ്‌.ഐ. വഴിയൊരുക്കുന്നുണ്ട്‌. അതിനായി ഒരോ പാട്ടിന്‍റേയും ഓഡിയോ ക്ളിപ്പിങ്ങ്‌ പോസ്റ്റ്‌ ചെയ്യുന്നു. പകര്‍പ്പാവകാശ കാലപരിധി കഴിഞ്ഞ പഴയ പാട്ടുകള്‍ മുഴുവനായും സിനിമയിലെ മൂവി സീനടക്കം സൈറ്റിന്‍റെ യു.ട്യൂബിലൂടെ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌.

ഓരോ പാട്ടിനും ഓരോ പേജാണ് ‌ ഒരുക്കിയിരിക്കുന്നത്. ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ഗായകര്‍ എന്നിവരുടെ പേരുകളിലൂടെയും സിനിമ - ആല്‍ബം എന്നിവയുടെ പേരുകളിലൂടെയും ഗാനങ്ങളുടെ ആദ്യാക്ഷരങ്ങളിലൂടേയും നാം അന്വേഷിക്കുന്ന പാട്ടുകളുടെ വിവരങ്ങള്‍ സൈറ്റിന്‍റെ സര്‍ച്ച്‌ ബോക്സിലൂടെ കിട്ടത്തക്ക രൂപത്തിലുള്ള ക്രമീകരണങ്ങളാണു് സജ്ജീകരിച്ചിട്ടുള്ളത്‌. ഗാന സ്രഷ്ടാക്കളുടെ പടങ്ങളും ഒരോ പാട്ട്‌ പേജിലും പ്രദര്‍ശിപ്പിക്കുന്നു

വളരെ ശ്രമകരമായ ജോലിയാണു് ഗാനങ്ങളുടെ വിവര ശേഖരണവും അതിന്‍റെ ക്രമാനുഗതമായ പോസ്റ്റിങ്ങും. യാതൊരു പ്രതിഫലവും കൂടാതെ,തികച്ചും സേവനസന്നദ്ധരരായി ലോകത്തിന്‍റെ എതൊക്കെയോ കോണുകളിലിരുന്നു് ഒരു പറ്റം സംഗീത പ്രേമികള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സത്യന്‍ അന്തിക്കാടാണു എം.എസ്‌.ഐ.യുടെ രക്ഷാധികാരി. ബഹറൈനിലുള്ള രാജഗോപാല്‍ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണു്. ബി.വിജയകുമാര്‍,രവിമേനോന്‍, ടി.പി.ശാസ്താമംഗലം.,ഡോ:പ്രിയ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണു് ഉപദേശകസമിതിയംഗങ്ങള്‍ .പിന്നെ കണ്‍സള്‍ട്ടന്‍റുമാര്‍..അവരാണ് സൈറ്റിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍. ഇതുകൂടാതെ ഇരുന്നൂറിലധികം പേരുള്ള എം.എസ്‌.ഐ ഗ്രൂപ്പ്‌ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.


Monday, August 1, 2011

ടെലി ഫിലിം - ഗാനം

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ടെലിഫിലിമിനു വേണ്ടി എഴുതിയ ഗാനത്തിന്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നു.റോഡ്‌ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം ഹതഭാഗ്യരുടെ വേദനകളാണ് ഫിലിമിന്റെ ഇതിവൃത്തം.

ആകാശത്തൊരു ചിറകടി ശബ്ദം..
ഭൂലോകമാകെ കുലുങ്ങും ശബ്ദം..
കഴുകനോ - അത്
ആനറാഞ്ചിയോ-
ചിറകിന്‍ നിഴലുകള്‍ പടരുന്നു..
ഇരുളിന്‍ ചുരുളുകള്‍ നിവരുന്നൂ..

സ്നേഹം പകുത്തവര്‍
ത്യാഗം പകത്തവര്‍
പട്ടിണി പകുത്തവരീ ഞങ്ങള്‍
ഞങ്ങടെ ചോരച്ചന്‍ക പിളര്‍ക്കാന്‍
ഞങ്ങടെ കരളുകള്‍ പിച്ചിച്ചീന്താന്‍
കൂര്‍ത്ത നഖവും
മുനച്ച കൊക്കും
നീണ്ടു നീണ്ടു വരുന്നല്ലോ..
കൊലഭേരി കൊലഭേരി മുഴങ്ങുന്നല്ലോ..

പൊട്ടിയ ചട്ടിയും
ഉടഞ്ഞ കലവും
ചിന്നിയ ചില്ലുകളല്ലാമെല്ലാം
മുറുകി വരിഞ്ഞതീ ഭാണ്‍ഡക്കെട്ട്
ജീവിത ദുരിതത്തിന്‍ മാറാപ്പ്
തകര്‍ന്ന പാതകള്‍..
ചിതറിയ മുളളുകള്‍..
പലവഴി പലവഴി പോകുന്നു
പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!

Monday, July 4, 2011

മലയാള സംഗീതം - നിലാവെളിച്ചം


ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.


ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്‌:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക്‌ ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്‌.സമയം പോലെ താല്‍പര്യമുള്ളവര്‍ അവിടെ വരെ ഒന്നു പോകുമെന്ന്‌ ആശിക്കുന്നു.


അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട്‌ ലിങ്ക്‌ നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

Tuesday, June 14, 2011

നിലാവെളിച്ചം (ആല്‍ബം)- 'പാത്തുമ്മായുടെ ആടും' 'പൂവമ്പഴ'വും

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' .ബഷീറിണ്റ്റെ മാസ്റ്റര്‍പീസിനെ ആസ്പദമാക്കി രചിച്ച ഒരു ഗാനം. പാടിയത്‌:ഫ്രാങ്കൊ

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ഠപോ...ഠപോ...

ആട് പെറ്റൊരു ചെറു കുഞ്ഞ്‌ .. പീക്കിരിയായൊരു പൊന്‍ കുഞ്ഞ്‌
പെറണത്‌ മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ..
.
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...

ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...

ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^^^^^^^^^^^^^^^