Monday, April 25, 2011

സ്വകാര്യം

(കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ്‌ 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറങ്ങള്‍ നൂറാണ്‌)


സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്‌... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്‌... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത്‌ മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.

കാറ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത്‌ ചാരുകസേരയില്‍ മലര്‍ന്ന്‌ കിടന്ന്‌ നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത്‌ പിടിച്ച്‌ വലിച്ച്‌ അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട്‌ സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"

ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക്‌ നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"

സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട്‌ പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ്‌ ഇയ്ക്കും ഒന്ന്‌ പുയ്യെണ്ണാവാന്‍...".

Sunday, April 17, 2011

പൂക്കാവടി

(തിരൂര്‍ മീറ്റിന്‌ പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ്‌ ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്‌. അവിടത്തെ മണല്‍ച്ചെരുവിലാണ്‌ നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്‌. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത്‌ കാഞ്ഞിരത്തറയാണ്‌. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)

തുഞ്ചന്‍പറമ്പ്‌
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ്‌ പാറുന്നു ലോകമെങ്ങും!
********************************

Sunday, April 3, 2011

പൂക്കാവടി - 4

1.അഹം
----------
അഹം ഭാവം ആപത്ത്‌
അഹം ബോധം സമ്പത്ത്‌

2.മഹാഭാരതം
----------------
പലവഴി വരുമൊരു കഥയല്ലൊ
പാരാകെ പോരും മിഴിവല്ലൊ
കാച്ചിക്കുറുക്കിയാല്‍ പൊരുളൊന്നേ ചൊല്‍വൂ:
ധര്‍മ്മമൂട്ടും കര്‍മ്മം ചെയ്‌വതേ രക്ഷ.

3.മാങ്ങാപ്പൂള്‌
---------------
മാങ്ങാപ്പൂള്‌ കൊതിപ്പൂള്‌
കാക്ക കൊത്തി പറ പറന്നു
കൊതിയൂറി വെള്ളമിറക്കി
കുഞ്ഞാമിന പിറു പിറുത്തു..

4.ആനച്ചമയം
-----------------
ആനച്ചമയം കണ്ടു കണ്ട്‌
ആലവട്ടത്തിലൊന്നു തൊട്ടൂ ഞാന്‍
വെണ്‍ചാമരം വിരിഞ്ഞു, ഉള്ളിലൊരു
പാഞ്ചാരിമേളമുയര്‍ന്നു.. !

5.പഠനം
-----------
കളിയില്ല ചിരിയില്ല
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
പഠിച്ച്‌ പഠിച്ച്‌ നാളെയവരീ-
നാടിന്‍ പാരകളാകൂലേ... !
**************************

Sunday, March 20, 2011

പൂക്കാവടി - 3

1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍

2. അഴുക്ക്‌
-------
അഴുക്ക്‌ നിറയും മേനി
പഴുപ്പ്‌ പടരും ഇടമല്ലൊ
ഇഞ്വ തേച്ച്‌ കുളിക്കാതെ
മൊഞ്വ്‌ കൂട്ടും പണിയാപത്ത്‌.

3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന്‌ പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ്‌ ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...

5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------

Sunday, March 6, 2011

പൂക്കാവടി - 2.

1. മനസ്സ്‌
------------
മനസ്സ്‌ കറയറ്റതാണേല്‍
ജീവിതം കിടയറ്റതാകും.

2. ഉറുമ്പും കടലും
-------------
ചിരട്ടയിലിത്തിരി മഴവെള്ളം
വെള്ളത്തില്‍ വീണൊരു പൊന്നുറുമ്പ്‌
ഇഴയുന്നു പിടയുന്നു കുഞ്ഞുറുമ്പ്‌
പാവം, മുന്നില്‍ കാണ്‍മത്‌ കടലല്ലൊ.


3. പൊങ്ങച്ചം
-------------
പത്രാസുകാരി പാത്തുമ്മ
പൊങ്ങിപ്പൊങ്ങി വരുംനേരം
മാവേല്‍ കാക്ക തക്കം നോക്കി
ഉച്ചിയിലോട്ടങ്ങ്‌ കാഷ്ഠിച്ചു !

4.കഥ
-------------
കഥയില്ലാ കഥയില്‍ 'കഥ'യില്ല
'കഥ'യില്ലേല്‍ കഥ പിന്നെന്തു കഥ..?!

5.ജാതി
------------
തമ്പുരാന്‍ പടച്ചതൊരു ജാതി
ഭൂമിയില്‍ വന്നപ്പോള്‍ പല ജാതി
ജാതികള്‍ എല്ലാം പങ്കുവെച്ചു
തമ്പുരാനേയും പകുത്തെടുത്തു.
**********************************

Sunday, February 20, 2011

പൂക്കാവടി

(മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്‌. ശരിയാവാം, കുട്ടിത്തമാണ്‌ സൌഭാഗ്യം . കുട്ടികളാണ്‌ സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത്‌ കുത്തിക്കുറിക്കുന്നു. അതിന്‌ 'പൂക്കാവടി' എന്ന്‌ പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)

1.വണ്ടിന്‍പാട്ട്‌
-------------------

വണ്ടുണ്ട്‌ മുരണ്ടു വരുന്നു
വന്നൊരു ‌ ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട്‌ ..?
ഉണ്ടുണ്ടതിലും താളമുണ്ട്‌

2. പേട്‌
-------------------
കാടൊക്കെ നാടായാല്‍
‍നാടൊക്കെ പേടാകും

3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്‌
മരതകം ചാര്‍ത്തിയ തേരു്‌
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട്‌ ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന്‌ പിന്നെ കണ്ണീരു്‌..

4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്‌, പമ്പരമൊന്ന്‌
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!

5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.

Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

Saturday, January 15, 2011

പാല്‍പ്പായസം



പൊന്നൊടേത്ങ്ങളേ, ഞാനൊരു കടുംകൈ ചെയ്തിരിക്കുന്നു..എന്താചെയ്ക..? .. വിധിനിര്‍ണ്ണയങ്ങളെ അങ്ങനെയങ്ങ്‌ മാറ്റി മറിക്കാന്‍ കഴിയില്ലല്ലൊ.

കര്യം എന്താണെന്നു വെച്ചാ.. എണ്റ്റെ വീട്ടില്‍ മൂന്ന്‌ കൊളന്തൈകളുണ്ട്‌ . മൂന്ന്‌ മഹാ വമ്പത്തികള്‍... അവര്‍ക്ക്‌ എപ്പോഴും പാട്ട്‌ വേണം , വിളിച്ചുകൂകി നടക്കാനുള്ള പാട്ടുകള്‍ . ഞാനാണെങ്കില്‍ മാഹാ ദരിദ്രന്‍. വളരെക്കുറച്ച്‌ സ്റ്റോക്കേയുള്ളു.. ഉള്ളതങ്ങ്ട്‌ പാടിത്തീര്‍ത്തു. കുഞ്ഞുങ്ങളതൊക്കെ ഏതാണ്ട്‌ പാടിപ്പഠിച്ച്‌ തിമര്‍ത്ത്‌ ആഘോഷിച്ചു. അത്‌ കഴിഞ്ഞപ്പോള്‍ അവരുണ്ടോ വിടുന്നു.. അവര്‍ക്ക്‌ പുതിയ പാട്ടുകള്‍ വേണം. മൂവരും പുറത്തും തലയിലും മടിയിലും ഒക്കെ കയറി ഇരുപ്പായി പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍! എണ്റ്റെ പടച്ചവനേ.. ഞാനെന്താ ചെയ്ക..? ഈ ഇച്ചിരിക്കോണം പോന്ന തലയില്‍ ഉള്ളതെല്ലാം പൊട്ടും പൊടിയും തട്ടി ഇട്ടുകൊടുത്തില്ലെ?.. ഇനി എവിടുന്നാ.. ഞാനാകെ കുഴങ്ങി. വമ്പത്തികളുണ്ടോ വിടുന്നു. അവര്‍ മുത്തം തന്നും ഇക്കിളികൂട്ടിയും പെട്ടയില്‍ തലോടിയും എന്നെ കൈയിലെടുക്കാനുള്ള ശ്രമമായി അവര്‍ക്ക്‌ പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍..

അവസാനം ഞാന്‍ അറ്റകൈ പ്രയോഗം അങ്ങ് നടത്തി. എന്താന്ന്‌ വെച്ചാ.. വായേല്‍ തോന്നുന്നതൊക്കെ പാട്ടായങ്ങ് കാച്ചി. സംഗതി കുശാല്‍.. കൊളൈന്തകള്‍ക്ക്‌ പെരുത്ത്‌ ഇഷ്ടായി.. അവരത്‌ പാടി നടന്നു. ഒന്നല്ല നാലഞ്ചു പാട്ടുകള്‍.. കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ എനിക്കും തോന്നി സംഗതി മോശമല്ലല്ലൊ എന്ന്. ഇതിനൊരു താളമൊക്കെയുണ്ടല്ലൊ... ഞാനതു വേഗം കടലാസ്സിലാക്കി. അപ്പോള്‍ ദാ വരുന്നു അങ്ങനെ ചിലത്‌ പിന്നേയും. എഴുതി എഴുതി നൂറു നൂറ്റിരുപതെണ്ണം എഴുതി .എങ്ങ്നേണ്ട്‌ കാര്യങ്ങള്‌..? .

എഴുതിയവ ഞാന്‍ തുമ്പൂറ്‍ ലോഹിതാക്ഷന്‍ മാഷെക്കാണിച്ചു. പ്രൊ.അരുണന്‍ മാഷെക്കാണിച്ചു.ബാലഗോപാലന്‍ മാഷെക്കാണിച്ചു. അവസാനം കവി മുല്ലനേഴിയേയും കാണിച്ചു. അവരൊക്കെ തെറ്റില്ലെന്ന് തലകുലുക്കി . എന്തിനാ വെറുതേ വെച്ചോണ്ടിരിക്കണത്‌..എന്നാപിന്നെ ഇതങ്ങ്ട്‌ പ്രസിദ്ധീകരിക്കല്ലേ നല്ലത്‌ എന്ന ഏകമാനമായ അഭിപ്രായം. മുല്ലനേഴി മാഷ്തന്നെ മുഖമൊഴി എഴുതിത്തന്നു. ആര്‍ട്ടിസ്റ്റ്‌ നന്ദകുമാര്‍ പായമ്മലിണ്റ്റെ വക പത്തമ്പത്‌ ചിത്രങ്ങളും റെഡി.

പൊന്നു സാറന്‍മാരേ, അങ്ങ്നെ അത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു ,'പാല്‍പായസം' എന്ന പേരില്‍. എച്ച്‌ & സി പബ്ളിക്കേഷന്‍സാണ്‌ പ്രസാധകര്‍. എണ്‍പത്തിയാറു കുറുംകവിതകള്‍. ചിലതൊക്കെ ഞാനീ ബ്ളോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇപ്പോള്‍ 'പാല്‍പായസം'ഒരു വില്‍പനച്ചരക്കാ‌ണ്‌. നാല്‍പത്‌ രൂപ അവര്‍ ചരക്കിന്‌ വിലയിട്ടിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിലുള്ള എച്ഛ്‌ & സിയുടെ വിതരണ കേന്ദ്രങ്ങളിലും അവരുടെ മറ്റ്‌ ഏജന്‍സികളിലും 'പാല്‍പായസം' ലഭ്യമാണ്‌ . mail@handcbooks.com എന്ന ഇ-മയില്‍ വിലാസത്തിലും, www.handcbooks.com എന്ന വെബ്‌ സൈറ്റിലും അവരെ ബന്ധപ്പെടാമെന്ന്‌ പ്രസാധകരുടെ തിരുമൊഴി .

ദൈവമേ പൊറുക്കേണമേ.. കുഞ്ഞുങ്ങളോടാണ്‌ കളി... സദുദ്ദേശമല്ലാതെ വേറെ ഒന്നുമില്ല തമ്പുരാനെ... പൊറുക്കുക. സദയം പൊറുക്കുക.

മാന്യ മിത്രങ്ങളേ, നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനപേക്ഷ.