Sunday, October 27, 2013

സ്നേഹം

കാണാന്‍ പറ്റാത്ത 
കാഴ്ചയാണ് സ്നേഹം 
നിറങ്ങളില്ലാത്ത
നിറക്കൂട്ടാണ് സ്‌നേഹം

Friday, October 18, 2013

രാഘവൻ മാസ്റ്റർ

തന്റേതു മാത്രമായ ‘കായലരികത്തേക്ക്’ ‘കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം തേടി’ രാഘവൻ മാസ്റ്റർ യാത്രയായി... 

Tuesday, October 8, 2013

ഞാന്‍ നുജൂദ് വയസ്സ് 10 വിവാഹമോചിത

ഓമനത്തം വിട്ടുമാറാത്ത പെണ്‍കിടാവ്. വയസ്സ് 10. യെമന്‍ കാരിയാണ്‌. സ്കൂളില്‍ പോയിത്തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. ഒളിച്ചു കളിയായിരുന്നു അവളുടെ ഇഷ്ടവിനോദം. കളിച്ചും ചിരിച്ചും അവളങ്ങനെ നടക്കുകയായിരുന്നു.ഒരു ദിവസം  ബാപ്പ സ്കൂളില്‍നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന്‍ അവളെ  നിക്കാഹ് കഴിച്ച്കൊടുത്തു. വരന്‍ മുപ്പത് മുപ്പത്തഞ്ച് വയസ്സുള്ള ഒരു ദുഷ്ട മൃഗമായിരുന്നു. വിവാഹം കഴിഞ്ഞ അന്നുമുതല്‍ അയാള്‍ അവളെ പിച്ചി ചീന്തി. അയാളുടെ ഉമ്മയും സഹോദരിയും അതിനു കൂട്ടുനിന്നു. അവള്‍  കുതറി ,എതിര്‍ത്തു.. കരഞ്ഞു. എല്ലാം നിഷ്ഫലം.

രണ്ടു മാസം കഴിഞ്ഞു. ആവള്‍ അയാളോട് കെഞ്ചി. എനിക്ക് ഉമ്മയും ബാപ്പയെയും ഒന്ന് കാണണം. എന്നെ ഒന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കണം. അവസാനം ആ ദുഷ്ടന്‍ അവള്‍ക്ക് ലീവ് അനുവദിച്ചു, നാല് ദിവസത്തേക്ക്. അവള്‍ പോയി . ബാപ്പയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നെ ഇനി അങ്ങോട്ട്‌ വിടരുതേ ബാപ്പാ... ബാപ്പ പറഞ്ഞു: നീ ഇപ്പോള്‍ അവന്റെ ഹലാലായ ഭാര്യയാണ് , പോയേ പറ്റൂ . 

നാലാം ദിവസം രാവിലെ ഉമ്മ അവളുടെ കൈവശം നൂറ്റി അമ്പത് യെമന്‍ റിയാല്‍ കൊടുത്തിട്ടു പറഞ്ഞു നീ കടയില്‍ പോയി കുബ്ബൂസ് വാങ്ങിക്കൊണ്ടു വാ...ചായക്ക് കടിക്കാന്‍. അവള്‍ ദിനാറുമായി റോഡിലേക്കിറങ്ങി ഓടി. കുബ്ബൂസ് കടയും കഴിഞ്ഞു അവള്‍ ഓടി. കവലയിലെത്തിയപ്പോള്‍ കിട്ടിയ ടാക്സിയില്‍ കയറിപ്പറ്റി . ഡ്രൈവറോട്  പറഞ്ഞു എനിക്ക് കോടതിയില്‍ പോകണം. അയാള്‍ അവളെ കൊടതിപ്പരിസരത്ത് ഇറക്കി. അവള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു . പരുങ്ങി പരുങ്ങി അവിടെ നിന്നു. കോടതി പിരിയും വരെ അവള്‍ കോടതി മുറിയില്‍ പതുങ്ങിക്കൂടി. കോടതി പിരിഞ്ഞപ്പോള്‍ ജഡ്ജി അവളെക്കണ്ടു. അവളോട് പുന്നാരത്തോടെ വിവരം തിരക്കി. അവള്‍ പറഞ്ഞു . എല്ലാം പറഞ്ഞു. എന്നെ രക്ഷിക്കണം. ജഡ്ജി നല്ലവനായിരുന്നു. അയാള്‍ അവളുടെ കൈപിടിച്ചു നടന്നു. ആ കൈകളുടെ സുരക്ഷിതത്വം അവള്‍ക്ക് വിവാഹമോചനം നേടിക്കൊടുത്തു. ഷാദ എന്ന വനിതാ വക്കീലാണ് എല്ലാം ഏര്‍പ്പാടാക്കിയത്. ലോക മാദ്ധ്യമങ്ങളും സേവന സംഘടനകളും അവള്‍ക്ക് സഹായവുമായെത്തി.

ആ യെമനി പെണ് കുരുന്ന്‍ അവളുടെ കഥ പറയുകയാണ്‌ ഈ കൊച്ചു പുസ്തകത്തിലൂടെ. ഡല്‍ഫിനി മിനോവി എന്ന പത്രപ്രവര്‍ത്തകനാണ് ഇതെഴുതാന്‍ അവളെ സഹായിച്ചത്.

ഈ പുസ്തകം ഒലിവ് ബുക്സ് മലയാളത്തില്‍ ഇറക്കിയിട്ടുണ്ട്.

Tuesday, September 24, 2013

ആട്ടിൻ കൂട്ടിലെ കടുവകൾ അഥവാ നീരുവറ്റിയ ഹൂറികൾ


             മുസ്ലിം പെൺകുട്ടികൾ പതിനെട്ടെത്തുമ്പോഴേക്കും കെട്ടുപൊട്ടിപ്പോകുന്നു. പ്രണയം...പാട്ട്...കൂത്ത്...അങ്ങനെ അവർ എല്ലാ പൊല്ലാപ്പുകളിലും  ചെന്നുചാടും.അതിനാൽ പതിനെട്ടെത്തും മുമ്പേ അവരെ കെട്ടിക്കണം. വയസ്സ് ഒമ്പതോ,പത്തോ, പതിനൊന്നോ എത്രയുമാകട്ടെ - അവരെ ആ പരുവത്തിൽ കെട്ടാൻ ഒടേ തമ്പുരാൻ മുസ്ലീങ്ങളായ ആൺപിറന്നവർക്ക് തീട്ടൂരമെഴുതി തന്നിട്ടുള്ളതാണു്. നോക്കൂ...റസൂൽ തിരുമേനി ഖദിജാബീവിയെക്കെട്ടൂമ്പോൾ അവർക്ക് വയസ്സ് നാല്പ്പത്. ആയിഷാബീവിയെക്കെട്ടുമ്പോൾ  അവർക്ക് വയസ്സ്  ഒമ്പത്. കെട്ടുന്നതിനു വയസ്സ് പ്രശ്നമായിരുന്നെങ്കിൽ പ്രവാചകൻ അങ്ങനെ ചെയ്യുമായിരുന്നോ...? അതുകൊണ്ട് കൂട്ടരേ.. മുസ്ലിം പെൺകിടാങ്ങളെ മുസ്ലിം പുരുഷന്മാര്‍  ഏതു വയസ്സിലും കെട്ടും.ആർക്കും തടയാനാകില്ല. ഭരണഘടനയെപ്പറ്റി കേൾക്കുന്നു. എന്തു ഭരണഘടന..? പോകാൻ പറ. ഞങ്ങൾക്കുമുണ്ടൊരു നിയമ സംഹിത. ഞങ്ങൾക്കു മാത്രമുള്ളത്.  അതാണു ശരീ അത്ത്. അതേൽ തൊട്ടുകളിക്കാൻ ആരും വരണ്ട.

ചാനൽ ചർച്ചകളിൽ ചില പണ്ഡിതശ്രേഷ്ഠർ പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ മുകളിൽ കൊടുത്തത്. അക്കൂട്ടത്തിൽ ഡോക്ടർ ഫസൽ ഗഫൂറിനേയും കണ്ടു. വേണ്ടണംഎന്ന അഴകൊഴമ്പൻ മട്ടിലായിരുന്നു അദ്ദേഹം എന്നു മാത്രം. കോഴിക്കോട്ടെ കോയമാരുടെ യത്തീംഖാനയിൽ ഒരു അറബിക്കല്യാണം നടന്നു. യത്തീംഖാനയിലെ അന്തേവാസിനിയായ ഒരു പീക്കിരിപ്പെണ്ണായിരുന്നു പുയ്യെണ്ണ്‌’.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുയ്യെണ്ണിനെ ഇട്ടേച്ച് പുയ്യാപ്ല  അറബിനാട്ടിലേക്ക് വിമാനം കയറി. അതിന്റെ പേരിൽ യത്തീംഖാനക്കാർക്കെതിരെ കേസ്, പോലീസ്...ആകെ പുക്കാറ്‌. ഇങ്ങനെപോയാൽ മറ്റു യത്തീംഖാനക്കാരും കുടുങ്ങും. അതിനാലാണ്‌ ചിന്ന പ്രായത്തിലും കല്യാണമാകാമെന്ന ശരീ അത്ത് ഉടനെ പ്രാബല്യത്തിൽ വരുത്താൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചത്. എന്നാലും ഞങ്ങൾ പതിനെട്ടിൽ തന്നെ ഉറച്ചുനില്ക്കുന്നു കേട്ടോ.. ഡോക്ടറുടെ കസർത്ത് അങ്ങനെ പോകുന്നു.

ഞാനും പണ്ട് ചില  ചിന്ന കിത്താബുകളൊക്കെ ഓതിയിട്ടുണ്ട്. ഓതിയതുവെച്ച് ഉള്ള ബുദ്ധിയിൽ ചിലതൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒ. അബ്ദുല്ല സാഹിബ് പറയുന്നതുപോലെ അപ്പോൾ കിട്ടിയത് ഇതൊന്നുമല്ലല്ലൊ. കൺഫ്യൂഷൻ. ആകെ കൺഫ്യൂഷൻ. പക്ഷെ കൺഫ്യൂഷന്‌ ഇടം നല്കാതെ മനസ്സ് പൊള്ളിപ്പോയ ഒരനുഭവം ഈ അടുത്ത കാലത്ത് എനിക്കുണ്ടായി. അതിങ്ങനെ:

കഴിഞ്ഞ ആഴ്ചയാണ്. ഞാനൊരു കല്യാണത്തിൽ പങ്കുകൊണ്ടു. വരന്‌ വയസ്സ് അറുപത്തി അഞ്ച്. വധുവിന്‌ മുപ്പത്തി അഞ്ച്. സാക്ഷാൽ പാണക്കാട്ടെ ഒരു കുന്നിൻ ചെരുവിലെ വധൂഗൃഹമായിരുന്നു വേദി. തങ്ങന്മാരുടേയും ദീനീവര്യനായ ബഹു:മന്ത്രിയുടേയും ഒക്കെ മാളികകൾക്കടുത്തായിരുന്നു ആ കൊച്ചു വീട്.

വരന്റെ വീട് തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്താണ്‌. ഭാര്യ മരിച്ചുപോയി. കെട്ടുപ്രായം (18) തികഞ്ഞുനില്ക്കുന്ന ഒരു മകളുണ്ട്. ഭാര്യപോയതോടെ കുടുംബം  അനാഥമായി. മകളെ  കല്യാണം പറഞ്ഞുവെച്ചിരിക്കുന്നു. എന്താ പരിഹാരം..? കല്യാണം തന്നെ. വീട്ടിൽ ഒരാളുവേണമല്ലൊ. തൃശ്ശൂർ ജില്ലയിൽ പരതിയിട്ട് കാര്യമൊന്നുമില്ല. ആരോ പറഞ്ഞു മലപ്പുറത്ത് അന്വേഷിച്ചാൽ ഇഷ്ടംപോലെ കിട്ടുമെന്ന്. അങ്ങനെ ആലോചിച്ചപ്പോഴുണ്ട്  മലപ്പുറത്തുനിന്നും അങ്ങനെ ഒരു കല്യാണം കുറച്ചുമാറി ഒരു വീട്ടിൽ  നടന്നിട്ടുണ്ട്. അവിടെ പെണ്ണിനേയും ചെക്കനെയും ഒക്കെ കണ്ടന്വേഷിച്ചപ്പോൾ കാര്യം ഈസി. പെണ്ണിന്റെ വീട്ടിൽ തന്നെയുണ്ട് അവരുടെ അനിയത്തി.

പന്ത്രണ്ടാം വയസ്സിൽ കെട്ടിച്ചതാണ്.  ഏതാനും മാസം കഴിഞ്ഞപ്പോൾ മൊഴിചൊല്ലി. - പിന്നെ അങ്ങനെ നിന്നു.  നിന്നു നിന്നു ഇപ്പോൾ മുപ്പത്തിയഞ്ചായി. ചേട്ടത്തിയും അങ്ങനെയൊക്കെത്തന്നെയായിരുന്നു. നാല്പ്പതിനടുത്തെത്തിയപ്പോഴാണ്‌ അവർക്ക് ഇങ്ങനെ ഒരു കാര്യം ഒത്തു കിട്ടിയത്. അതുപോലെ അനിയത്തിയും കാത്ത് കാത്തിരിപ്പാണ്‌ ഒരു കാര്യത്തിന്‌.

എല്ലാം വേഗം നടന്നു. അഞ്ച് ദിവസംകൊണ്ട് കല്യാണം. പാണക്കാട് ആ കല്യാണച്ചോറുണ്ണാനിരുന്നപ്പോൾ മനസ്സ് ആകെ അസ്വസ്ഥ്മായിരുന്നു. നീരുവറ്റി വരണ്ടുപോയ എത്രയോ ജന്മങ്ങളാണ്‌ ഈ ഭൂമികയിലെ ചെറുവീടുകളിലങ്ങനെ കഴിയുന്നത്! അവരുടെ ചുടു നിശ്വാസങ്ങളിലെന്തേ  ഈ പ്രമാണിമാരുടെ വെണ്മാടങ്ങളും മഹാ സൌധങ്ങളും വെന്തുരുകിപ്പോകാത്തത്...?.

പടച്ച തമ്പുരാനേനീ കാണിച്ച വഴിയെന്നു പറഞ്ഞ് ഇവർ ഞങ്ങളെ ഇരുളിന്റെ കരാളതയിലേക്കാണല്ലൊ കൂട്ടിക്കൊണ്ടുപ്പോകുന്നത്. അർത്ഥങ്ങൾ അസ്തമിച്ചുപോയ വാക്കുകൾ കൊണ്ടാണ്‌ ഇവർ ഞങ്ങളെ  നിന്റെ വിശുദ്ധ ഗ്രന്ഥം വായിച്ചുകേൾപ്പിക്കുന്നത്. പുതിയ സൂര്യനേയും പുതിയ പകലിനേയും ഇവർ കാണുന്നതേയില്ലല്ലൊ റബ്ബേ!

ഇവരിൽ നിന്നും മോചിപ്പിച്ച് നീ ഞങ്ങൾക്ക് നേർവഴി കാണിച്ചു തരേണമേ..കാലത്തിനു മായ്ക്കാനും മറയ്ക്കാനും  പറ്റാത്ത നിന്റെ തിരുവചനങ്ങളുടെ നൂതനമായ സുഭഗ സൌന്ദര്യം നീ ഞങ്ങളിൽ ചൊരിയേണമേ...


Saturday, April 13, 2013

ദൈവം ചെയ്യുന്നത്...



ഈ സുവർണ്ണ ദളങ്ങളെല്ലാം പൂത്തു വിടർന്നത്
മണ്ണിന്റെ മാറിലാണ്‌
അതിലൊരു ഇതളെങ്കിലും ദൈവം
മനസ്സിന്റെ മുറ്റത്ത് വിരിയിച്ചിരുന്നെങ്കിൽ...!

അല്ലെങ്കിലും ഒരു നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ
എപ്പോഴും അദ്ദേഹം മറന്നു പോകുന്നത്
 മനുഷ്യ മനസ്സിനെയാണല്ലൊ...!!

Saturday, November 24, 2012

പീജി

ആകാശത്തെവിടെയോ ഒരു തിളക്കം
അഭൌമമാം കാന്തി തൻ വെളിച്ചം
നക്ഷത്രമല്ലത്, തൂ മേഘക്കീറുമല്ല
പിജിയാണത,റിവിൻ അമരക്കാരൻ 

Friday, October 26, 2012

ഒരു പെരുന്നാൾ വിശേഷം


1964ലെ വലിയ പെരുന്നാൾ. അന്നെനിക്ക് പ്രായം  പതിമൂന്ന്  നടപ്പ്.

 പെരുന്നാളിന്‌  പുതിയ ഉടുപുടവുകളൊന്നുമില്ല.   ആകെ നിലവിലുണ്ടായിരുന്നത്
ഒരു ജോഡി ജഗന്നാഥൻ മുണ്ടും അരക്കയ്യൻ കുപ്പായവുമാണ്‌. അതിലൊന്നു  പിന്നിത്തുടങ്ങിയിരുന്നു .നല്ല മുണ്ടും കുപ്പായവും ഉമ്മ പെരുന്നാളിനു രണ്ടു ദിവസം മുമ്പേ   ചാരം  വെള്ളത്തിലിട്ടുവെച്ചു.
പിറ്റേ ദിവസം അലക്കിത്തിരുമ്മി കുട്ടപ്പനാക്കി  ഇനി ഇസ്തിരിയിടണം. ഇസ്തിരിപ്പെട്ടിയില്ല. എന്റെ അടുത്ത കൂട്ടുകാരൻ എളീമയുടെ മകൻ അലിയാണു്.  അലി ഓട്ടുകിണ്ണം ഇസ്തിരിപ്പെട്ടിയാക്കി. അതിൽ ചിരട്ട കത്തിച്ചിട്ടു പഴംതുണികൊണ്ട്‌ വക്കിൽ പിടിച്ച്‌ നിലത്ത്‌ കടലാസിൽ നിവർത്തിയിട്ട  മുണ്ടും കുപ്പായവും  തേച്ചു  തന്നു.

പള്ളിയിലേക്ക്‌ മൂന്നു കിലോമീറ്റർ ദൂരമുണ്ട്. നടന്നു പോകണം.കുറേ ചങ്ങാതിമാരുണ്ടാകും. എല്ലാവരുംകൂടി പള്ളിയിൽ പോയി പെരുന്നാൾ നിസ്കരിച്ച് മടങ്ങിവരുമ്പോൾ വീട്ടിൽ സുന്ദരൻ പെരുന്നാൽ സദ്യ. അതിവിശിഷ്ട വിഭവമായി പപ്പടം വറുത്തതുണ്ടാകും. പിന്നെ മത്തങ്ങയും പയറും ഉടച്ച് കറിവെച്ചത്.. ചോറു് വയറ്‌ നിറച്ചുണ്ടാകും. പെരുന്നാൾ കുശാൽ!

 ഊണു കഴിഞ്ഞാൽ ഞങ്ങൾ,പിള്ളേർ,   കാലാപ്പാടത്ത്  ഒത്തുകൂടി തലപ്പന്ത് കളിക്കും. അതാണു പതിവ്   ഈ പെരുന്നാളിനു ഞാനും അലിയുംകൂടി പദ്ധതികൾ നേരത്തേ തയ്യാറാക്കിയിരുന്നു. ഇരിങ്ങാലക്കുയിലെ തിയേറ്ററിൽ 'കുട്ടിക്കുപ്പായം' സിനിമ കളിക്കുന്നുണ്ട്. അതിലെ പാട്ടുകളാണു്   ആളുകൾ ഇപ്പോൾ നാടാകെ പാടി നടക്കുന്നത്. കല്ല്യാണവീടുകളിലെ  പാട്ട്പെട്ടിയിൽനിന്നുയരുന്നതും മുഖ്യമായി ആ പാട്ടുകളാണു്. .   ‘ വിട്ടുപിടി പേത്താച്ചി...' എന്ന ബഹദൂറിന്റെ ഡയലോഗും കൊണ്ടാടപ്പെടുന്നുണ്ട്.

പെരുന്നാളിന്റന്ന് കുട്ടിക്കുപ്പായം മാറ്റിനി കാണാൻ പോകണം.  ഒരാൾക്ക്
അമ്പത് പൈസ വേണ്ടിവരും.പത്തും പത്തും ഇരുപത് പൈസ അങ്ങോട്ടുമിങ്ങോട്ടും ബസ്സിനു്. മുപ്പതു  പൈസ  സിനിമാടിക്കറ്റിനു്.   പൈസ എങ്ങനെയുണ്ടാക്കും...?.  അലി എങ്ങനെയൊക്കെയോ കൃത്യം പൈസ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്റെ കാര്യമാണ്‌ പ്രശ്നം.  തലപുകഞ്ഞാലോചിച്ച് അലി തന്നെ അതിനൊരു മാർഗ്ഗവും കണ്ടെത്തി പറഞ്ഞു തന്നു.
.വീട്ടിൽ  കോഴികളെ  വളർത്തുന്നുണ്ട് ഒരോദിവസവും കോഴിക്കൂട്ടിൽ മൂന്നു നാലു മുട്ടകളുണ്ടാകും. അഞ്ചു ദിവസം ഓരോ മുട്ട വീതം ആരും കാണാതെ അടിച്ചു മാറ്റുക.. അഞ്ചു മുട്ടകൾ വിറ്റാൽ അമ്പതു പൈസ കിട്ടും. കുട്ടിക്കുപ്പായം അടിപൊളിയാക്കാം.

അലി പറഞ്ഞപോലെ ഞാൻ കാര്യങ്ങൾ നീക്കി.ഏണിവെച്ചു കയറി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ഇസ്കി. കിട്ടുന്ന മുട്ടകൾ പുസ്തകം വെക്കുന്നപീഞ്ഞപ്പെട്ടിയിൽ ഒളിപ്പിച്ചുവെച്ചു .ദിവസവും ഉമ്മ പിറുപിറുത്തു
:’ബെലശനംകെട്ട  ഏതോ   കോയി   കാട്ടീപ്പോയീറ്റാ മൊട്ടേടണു്..‘.
പാവം ഉമ്മ.  മുട്ട  വിറ്റുകിട്ടുന്ന  കാശുകൊണ്ടാണു് വീട്ടിൽ ശർക്കരയും ചായലയും മറ്റ് ചില്ലറ സാധനങ്ങളും വാങ്ങിയിരുന്നത് .

   ഊണു കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ പാടത്തു കളിക്കാൻ പോയില്ല. സിനിമയ്ക്കു പോകണം. കുട്ടികൾക്ക് അന്ന് സിനിമ   ‘ഹറാ’മല്ലാതായിട്ടില്ല. സിനിമയ്ക്ക് പോയതറിഞ്ഞാൽ മദ്രസയിലെ ഉസ്താദ് കണ്ണുതുറുപ്പിക്കും. അതുകൊണ്ട് ആരും അറിയരുത്.
 ഉമ്മയെ മസ്കിടാൻ അടുത്തുപോയി  ചുറ്റിപ്പറ്റിനിന്ന് ചെവിയിൽ മന്ത്രിച്ചു:
: ‘ ഉമ്മാ, ഞങ്ങൾ മാറ്റിനി സിനിമയ്ക്ക് പോണു. ആരോടും  പറയണ്ട.  കാശൊക്കെ അലിയെടുക്കും.'
 ' ഏടെപ്പോയാലും ന്റെ മോൻ  മോന്തിക്കു മുമ്പ് കുടീ വരണം’ ഉമ്മയും ചെവിയിൽ പറഞ്ഞു.

 പീഞ്ഞപ്പെട്ടിയിൽ നിന്നും മുട്ടകളെടുത്ത് പഴംകടലാസിൽ പൊതിഞ്ഞ് മടിയിൽ തിരുകി
നേരം വൈകിയിരുന്നു  ഒന്നരയ്ക്കാണ്‌ ബസ്സ്‌. വെളയനാടും മുകുന്ദപുരവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്ത്‌ നടവരമ്പത്താണ്‌ ബസ്‌ സ്റ്റോപ്പ്‌. രണ്ട്‌ കിലോമീറ്റർ ദൂരമുണ്ട്‌.അവിടെയെത്തി ഒരു കടയിൽ മുട്ട വിറ്റ്‌ കാശ്‌ വാങ്ങിയിട്ടുവേണം ബസ്‌ പിടിക്കാൻ. ഞങ്ങൾ ഓടി  ചെമ്മൺപാതയിലൂടെ  പൊടിപറത്തി  അതിവേഗം ഓടി . അങ്ങനെ മുകുന്ദപുരം വളവും കഴിഞ്ഞ്‌ അണ്ടണിക്കുളത്തിനടുത്തേക്കുള്ള ഇറക്കം ഇറങ്ങുകയാണ്‌. പെട്ടെന്ന്‌ എന്റെ കാൽ ഒരു കല്ലിൽ തട്ടി മൂക്കുകുത്തി വീഴാൻ പോയി. ആ ഇളക്കത്തിൽ മടിയഴിഞ്ഞ്‌  മുട്ടകളിൽ ഒരെണ്ണം താഴെ വീണു . ഞാനാകെ വല്ലാതെയായി. മുട്ടയുടെ കരുവും വെള്ളയും ചെമ്മണ്ണിൽ പുതഞ്ഞ്‌ കിടക്കുന്നു.ഒരു നിമിഷം. ലോകമാകെ ഇടിഞ്ഞുപൊടിഞ്ഞു എന്റെ മനസ്സിൽ ഒരു വലിയ മൺകൂനയായി  കുമിഞ്ഞുകൂടിയപോലെ തോന്നി.കരയാൻപോലും വയ്യാത്ത അവസ്ഥ..

 മുമ്പേ ഓടിയിരുന്ന അലി തിരികെ  വന്നു . രംഗം കണ്ട്  അവനും സങ്കടമായി.  പിന്നെ എന്റെ തോളിൽ കയ്യിട്ട്‌ അവൻ പറഞ്ഞു: ‘ സാരോല്ല  നമ്മക്ക് കുട്ടിക്കുപ്പായം കാണാൻ    വിധിയായിട്ടില്ലാന്ന് കരുത്യാ മതി ’ അതു പറയുമ്പോൾ അവൻ വിതുമ്പുന്നുണ്ടായിരുന്നു.

ഞങ്ങൾ  വന്ന  വഴിയേ  തിരികെ നടന്നു. പതുക്കെ.. വളരെ പതുക്കെ...ഒന്നും മിണ്ടാതെ...



Thursday, April 12, 2012

'നിലാവിന്റെ' പിറവി

'വെളിച്ചത്തിനെന്തൊരു വെളിച്ചം!'
വെളിച്ചത്തിണ്റ്റെ പ്രോജ്ജ്വലമായ സുഭഗത വാക്കുകളിലൂടെ വരച്ചിടാന്‍ ഇതിലും മനോഹരമായ ഒരു പ്രയോഗം വേറെ ഏതുണ്ട്‌..?. ബഷീറിനല്ലാതെ മറ്റാര്‍ക്കാണ്‌ ഭാഷകൊണ്ട്‌ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ ചെയ്യാന്‍  കഴിയുക.?

പൊങ്കുരിശും,മണ്ടന്‍ മുത്തപയും,സൈനബയും,ആനവാരിയും, ശിങ്കിടിമുങ്കനും.നരായണിയും,കുഞ്ഞിപ്പാത്തുമ്മയും,മജീദും, സുഹറയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍... അവരെല്ലാം എണ്റ്റെ മനസ്സില്‍ നന്നേ ചെറുപ്പത്തിലേ കുടിയേറിയതാണ്‌. എന്നെ കൈപിടിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ അവരൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവരുടെ ചെയ്തികളില്‍ മുഴുകി ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്‌, കരഞ്ഞിട്ടുണ്ട്‌. ജീവിതം എന്തെന്ന്‌ നോക്കികാണാന്‍ അവരെന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌.

ആ ചങ്ങാത്തം ഇന്നും തുടരുന്നു.അതുപോലെയുള്ള  ചങ്ങാതിമാരെ വേറെ അധികം ലഭിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം..? അവരെ എങ്ങനെ ആദരിക്കണം...? കുറച്ചൊക്കെ പാട്ടെഴുതിന്റെ  അസുഖം ഉണ്ടല്ലൊ. അവരെയൊക്കെ പാട്ടിന്റെയകത്താക്കിയാലോ ..! ആ ചിന്തയില്‍ നിന്നാണ്‌ 'നിലാവെളിച്ചം' ആല്‍ബം പിറവിയെടുത്തത്‌. ഈ അശയം മുന്നോട്ടു വെച്ചപ്പോള്‍ ഒരു പാട്‌ പേര്‍ സഹായത്തിനെത്തി. ഈണം നല്‍കാന്‍ അസീസ്‌ ബാവ മുന്നോട്ട്‌ വന്നു. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍,അഫ്സല്‍. ബിജുനാരായണന്‍,ഫ്രാങ്കോ,സുജാത,ശ്വേത, മാസ്റ്റര്‍ കിരണ്‍ ബേണി, സജ്നസക്കരിയ തുടങ്ങിയവര്‍ പാടാന്‍ തയ്യാറായി.

കൊല്ലം രണ്ടു മൂന്നു കഴിഞ്ഞു. പാട്ടുകള്‍ കുറേ എഴുത്തുകാരും സാഹിത്യ പ്രേമികളും ഒക്കെ കേട്ടു. പത്രങ്ങളൊക്കെ 'ഭേഷായി' എന്നെഴുതി. പക്ഷെ സംഗീതാസ്വാദകരില്‍ മാത്രം വേണ്ടത്ര എത്തിയില്ല. വിപണി ലക്ഷ്യമാക്കാതതിരുന്നതാണ്‌ കാരണം

 'വിഷ്വല്‍' എന്ന ആശയവുമായി പലരും മുന്നോട്ടു വന്നു. സാക്ഷാല്‍ കമല്‍ തന്നെ തയ്യാറായി. പക്ഷെ സംഗതി നടന്നില്ല. എന്നാലിത്‌ ആളുകള്‍ കേള്‍ക്കണമല്ലൊ. ആ ആവശ്യത്തിനായി ഇപ്പോള്‍ യൂ.റ്റ്യൂബിലിട്ടിരിക്കുന്നു.ദൃശ്യക്കാഴ്ച്ചകള്‍ക്ക്  വേണ്ടിയല്ല, പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം. താല്‍പര്യമുള്ളവര്‍ ഈ ലിങ്കിലൂടെ വരിക. വെറുതെ അഞ്ചെട്ട്‌ പാട്ട്‌ കേട്ട്‌ സഹായിച്ചാലും.. !
http://www.youtube.com/user/khaderpatteppadam?feature=guide

Tuesday, March 20, 2012

അറിയുമോ ഭാഗീരഥി ടീച്ചറെ...?

 ടീച്ചര്‍ക്ക്‌ വയസ്സ്‌ 82.ഏഴു വര്‍ഷം മുമ്പ്‌ ഇരു കാലുകള്‍ക്കും വേദന വന്നു. അടുത്തുള്ള ആയുര്‍വ്വേദ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഉഴിച്ചിലും പിഴിച്ചിലും വിധിച്ചു. ഉഴിയുംതോറും വേദന കൂടിക്കൂടി വന്നു. കാലുകളില്‍ നീരും കെട്ടി. കാര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അലോപ്പതി ഡോക്ടറെ കാണിച്ചു. എക്സറെ എടുത്തു. കാല്‍മുട്ടുകളുടെ ചിരട്ട തേഞ്ഞു അങ്ങേയറ്റമെത്തിയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. പെയിന്‍ കില്ലര്‍ ഗുളികകളും പൂര്‍ണ്ണ വിശ്രമവും... ടീച്ചര്‍ അങ്ങനെ വിശ്രമിക്കുകയാണ്‌. നീരു വന്നു മുട്ടിയ കാലുകളുമായി.. എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ..

പക്ഷെ ടീച്ചറുടെ ഓര്‍മ്മകള്‍ക്കിന്നും യൌവ്വനമാണു്‌ മനസ്സിലെന്നും സൂര്യോദയമാണ്‌. ആരെങ്കിലും കാതിലൊന്ന്‌ മൂളിയാല്‍ മതി ടീച്ചറുടെ മുമ്പില്‍ വിളവെടുപ്പ്‌ കഴിഞ്ഞ വെള്ളരിപ്പാടം ഓടിയെത്തും. അതില്‍ പലകയിട്ട്‌ കെട്ടിപ്പൊക്കിയ സ്റ്റേജ്‌.. വലിയ അടക്കാമരത്തില്‍ നാട്ടിയ ചെങ്കൊടി.. ചൈനാ പേപ്പര്‍ വെട്ടിയൊട്ടിച്ച അരങ്ങും ചുവന്ന തോരണങ്ങളും.. കുന്നിറങ്ങി, ഇടവഴി താണ്ടി പാട വരമ്പേ ഒഴുകിയത്തുന്ന ചുവന്ന ജാഥകള്‍.. വിപ്ളവഗാനങ്ങള്‍ .. തീപ്പൊരി പ്രസംഗങ്ങള്‍ .. അവസാനം നാടകം...
 നാടകത്തിണ്റ്റെ അരങ്ങിലും അണിയറയിലും ടീച്ചറുണ്ട്‌. അരങ്ങില്‍ അഭിനേത്രിയായി. അണിയറയില്‍ പാട്ടുകാരിയായി.. നാടകത്തിണ്റ്റെ പ്രണയ മധുരമായ മുഹൂര്‍ത്തങ്ങളിലൊന്നില്‍ ടീച്ചര്‍ പാടുന്നു 'പച്ചപ്പനം തത്തേ..പുന്നാരപ്പൂമുത്തേ..' പാട്ടിന്‌ ശ്രുതിയിട്ടുകൊണ്ട്‌ തൊട്ടടുത്ത്‌ സാക്ഷാല്‍ എം.എസ്‌.ബാബുരാജ്‌.. പാട്ടങ്ങനെ ഒഴുകുകയാണ്‌.. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ . കാതുകളില്‍ നിന്നും കാതുകളിലേക്ക്‌.. ഇരുട്ടകറ്റിയ പെട്രോമാക്സ്‌ വെളിച്ചത്തില്‍ ആയിരമായിരം കണ്ഠങ്ങളൊരുമിച്ച്‌ ടീച്ചറോടൊപ്പം പാടുന്നു 'പച്ചപ്പനംതത്തേ.. 'ടീച്ചറുടെ ചുണ്ടില്‍ ഒരു മിന്നലാട്ടം.. വലിയ ചുവന്ന പൊട്ടില്‍ ഒരു തിരയിളക്കം. പിന്നെ ഒരു ചെറു ഗദ്ഗദം...' അതങ്ങനെയൊരു കാലം.' ഇത്‌ ഭാഗീരഥി ടീച്ചര്‍.. പി.ജി.ഭാഗീരഥി ടീച്ചര്‍ . 1950 - 60 കാലഘട്ടങ്ങളില്‍ മലയാള നാടക രംഗത്ത്‌ സ്ത്രീ ശക്തിയുടെ പ്രതീകമായി നിറഞ്ഞു നിന്ന പ്രതിഭ. സ്ത്രീകള്‍ക്കെതിരായ വിലങ്ങുകള്‍ പൂമാലയായി മാറ്റി പുരുഷ ധിക്കാരങ്ങളെ ചെറു ചിരിയോടെ പുച്ഛിച്ചു തള്ളിയ കലാകാരി.
                                        ******            ********                     ******    
 ഇക്കഴിഞ്ഞ ദിവസം. കൊടുങ്ങല്ലൂരിലെ ടീച്ചറുടെ കൊച്ചു വീട്‌. വീട്ടു മുറ്റത്ത്‌ ഷാമിയാന വലിച്ചുകെട്ടിയുണ്ടാക്കിയ ചെറുപന്തല്‍. സായം സന്ധ്യ. അയല്‍ വാസികളും നാട്ടുകാരും പന്തലിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.. അവര്‍ ടീച്ചര്‍ക്കൊരു സ്വീകരണം ഏര്‍പ്പാട്‌ ചെയ്തിരിക്കുകയാണ്‌. കൊടുങ്ങല്ലൂരിലെ'രഞ്ജിനി'യാണ്‌ മുഖ്യ സംഘാടകര്‍. ടീച്ചര്‍ക്ക്‌ ജന്‍മനാട്‌ നല്‍കുന്ന ആദ്യ ആദരം. ഇതിനുമുമ്പെന്തേ അവര്‍ ടീച്ചറെ ഗൌനിച്ചില്ല.? സത്യം പറയാമല്ലൊ , ടീച്ചര്‍ക്കിങ്ങനെ ഒരു മുന്‍ കാല ചരിത്രമുണ്ടെന്ന്‌ അവരില്‍ പലര്‍ ക്കും അറിയില്ലായിരുന്നു. അവര്‍ക്ക്‌ ടീച്ചര്‍ ആകാശവാണിയിലെ എ ഗ്രേഡ്‌ ആര്‍ടിസ്റ്റ്‌ മാത്രമായിരുന്നു.വേക്കോട്‌ സ്കൂളിലെ സംഗീതാദ്ധ്യാപിക മാത്രമായിരുന്നു. പുതിയ അറിവ്‌ അവരെ ആവേശഭരിതരാക്കി.അങ്ങനെയാണ്‌ അവരീ സ്വീകരണം ഒരുക്കിയത്‌. അന്ന്‌ രാവേറെ ചെല്ലുംവരെ അവര്‍ ടീച്ചര്‍ ക്കുവേണ്ടി ആ തിരുമുറ്റത്ത്‌ പാട്ടുകള്‍ പാടി. ആലപ്പുഴയില്‍ നിന്നും മേദിനി ടീച്ചറും എത്തിയിരുന്നു പാട്ടുപാടാന്‍. ടീച്ചറുടെ മുന്‍ സഹപ്രവര്‍ത്തകനും നാടക - സിനിമാ അഭിനേതാവുമായിരുന്ന എം.എസ്‌.നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം അവര്‍ ടീച്ചര്‍ ക്കു നല്‍കി. സ്നേഹം കൊണ്ടവര്‍ ടീച്ചറെ വീര്‍പ്പ്‌ മുട്ടിച്ചു.

ഔദ്യോഗിക അംഗീകാരങ്ങളൊന്നും ടീച്ചറെ തേടിയെത്തിയില്ല. വൈകിയാണെങ്കിലും സ്വന്തം ജനത അവരെ തിരിച്ചറിഞ്ഞു. അതു മതി ടീച്ചര്‍ക്ക്‌ ഉമ്മറക്കോലായിയിലെ കട്ടിലില്‍ കിടന്ന്‌ ടീച്ചര്‍ അവരുാടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി. അപ്പോഴവരുടെ ചുവന്ന പൊട്ടിന്‍ ശോണിമ ഒന്നുകൂടി കാന്തി മിന്നുന്നതായി തോന്നി..

Sunday, October 2, 2011

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

എം.എസ്.ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തിമൂന്ന് വര്‍ഷം തികയുകയാണു്. വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നു‌. പക്ഷെ അദ്ദേഹമാണു് കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഒരനുഭവമുണ്ടായി .ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വേദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു് ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു് അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു്."
അവളുടെ മുഖത്ത് നേരിയ ജാള്യത
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
 'തളിരിട്ട കിനാക്കള്‍..', 'സുറുമയെഴുതിയ മിഴികളെ..'   'താനേ തിരിഞ്ഞും മറിഞ്ഞും...',അഞ്ജനക്കണ്ണെഴുതി...',താമസമെന്തേ വരുവാന്‍...',പ്രാണസഖീ ഞാന്‍...',  തുടങ്ങിയ  ബാബുരാജിന്‍റെ ചില പാട്ടുകള്‍ ഞാന്‍ അവള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടുകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണെന്ന്‍ അവരറിയാതെ പോകുന്നു.

ആയിരക്കണക്കിനു നല്ല പാട്ടുകള്‍ നമുക്ക്‌ പല സംഗീത സംവിധായകരില്‍ നിന്നുമായി ലഭിച്ചിട്ടുണ്ട്‌. പക്ഷെ ബാബുരാജിന്‍റേതുപോലെ ഇങ്ങനെ ചിന്തേരിട്ട്‌ തേച്ചു മിനുക്കിയ പാട്ടുകള്‍ വേറെ അധികമാരില്‍ നിന്നും കിട്ടിയിട്ടില്ല.അതുകൊണ്ടാണല്ലൊ 45 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം മെനഞ്ഞെടുത്ത പാട്ടുകള്‍ പോലും അനഘ മുത്തുകളായി ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ പുതുതലമുറയിലുള്‍പ്പെടെയുള്ളവര്‍ ഇന്നും മുന്നോട്ടു വരുന്നത്‌. സ്വന്തം മനസ്സിനോടൊരു പാട്ട്‌ പാടണമെന്നു തോന്നുമ്പോള്‍ , ആത്മാവിന്‍റെ വേദനകള്‍ക്കൊരു പദമുദ്ര ചാര്‍ത്തണമെന്നു തോന്നുമ്പോള്‍ ഓര്‍മ്മയുടെ മടക്കുകളില്‍ നിന്നും ബാബുരാജിന്‍റെ പാട്ടുകളാണു് ഏറെപ്പേരും തെരഞ്ഞെടുക്കുന്നത്‌.

ബാബുരാജ് വിട പറഞ്ഞ് പതിറ്റാണ്ടുകള്‍  പിന്നിടുമ്പോഴാണു് അദ്ദേഹത്തിന്റെ പ്രസക്തി കൂടുതല്‍ കൂടുതലായി  സമൂഹം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. ആ സൃഷ്ടിചാരുതകള്‍ക്ക് പകരം വെയ്ക്കാന്‍  വേറെയധികമൊന്നും ഈ കാലയളവില്‍ ലഭിച്ചില്ല എന്ന തിരിച്ചറിവാണ് ഇതിനു കാരണം.  ഇന്നിപ്പോള്‍ നിരവധി ഡോക്യുമെന്‍ററികളും പുസ്തകങ്ങളും അദ്ദേഹത്തെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബാബുരാജിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് സംഘടനകള്‍ രൂപം കൊളളുന്നു. ചാലക്കുടിയില്‍  രൂപീകരിച്ചിട്ടുള്ള ബാബുരാജ് ഫോറം അദ്ദേഹത്തിന് പ്രണാമമായി ഒരു ആല്‍ബം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വ്യഖാത വൈണികന്‍ എ.അനന്തപത്തമനാന്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ആല്‍ബത്തില്‍ ജി.വേണുഗോപാല്‍ പാടിയ രണ്ടു പ്രണാമ ഗാനങ്ങള്‍ക്ക് പുറമേ അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തമായ ഏതാനും പാട്ടുകള്‍ വീണയില്‍ വായിച്ചതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നൂറില്‍ താഴെ സിനിമകള്‍ ... അറുന്നൂറോളം പാട്ടുകള്‍ . അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ പാട്ടുകളില്‍  ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു്.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു് ഈ ഗാനങ്ങളോരോന്നും പ്രദാനം ചെയ്യുന്നത്.

സംഗീതത്തിന്‍റെ  ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു് .പൈതൃക സമ്പത്തായി അത് വന്നുഭവിക്കുകയായിരുന്നു.ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു് ഇറങ്ങിയത്‌. വിശപ്പ് മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല. (1973ലെ  ഒരു രാത്രിയില്‍  ചെന്നൈയിലെ ഒരു വീടിന്റെ ഇടുങ്ങിയ മുറിയിലിരുന്ന്   അദ്ദേഹം എനിക്കും കുടുംബത്തിനും വേണ്ടി  പാതിരാ കഴിയും വരെ പാടിയത് എന്നെ സംബന്ധിച്ചിടത്തോളം എന്നും തളിരിടുന്ന ഓര്‍മ്മകളാണ്) പാടുക, പാടിത്തീരുക എന്നത്‌ തന്റെ  നിയോഗമാണു് എന്ന ബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്‌.

കണക്കെഴുതി സൂക്ഷിക്കാതിരുന്ന സംഗീത സംവിധായകനായിരുന്നു ബാബുരാജ് . അയ്യായിരം കിട്ടേണ്ടിടത്ത് അഞ്ഞൂറ് കിട്ടിയാലും തൃപതി. സ്വന്തം വിരലിലെ മോതിരമൂരി പണയം വെച്ച് അതിഥികളെ സല്‍ക്കരിക്കുന്ന പ്രകൃതം. ഈ ശുദ്ധതയെ മുതലെടുക്കുകയായിരുന്നു പലരും. ഇതുകൊണ്ടൊക്കെത്തന്നെ അദ്ദേഹം എന്നും ഒരു പ്രാരാബ്ധക്കാരനായിരുന്നു.  അവസാനം ചെന്നൈ ജനറലാശുപത്രിയുടെ വരാന്തയില്‍ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം  അനാഥമായി കിടക്കേണ്ടി വന്നു. പിന്നെ  സിനിമാ രംഗത്തെ സുഹൃത്തുക്കളെത്തി  അവരുടെ സഹായത്തോടെയാണ് ഒരു ടാക്സികാറില്‍ ഞെക്കിഞെരുക്കി കിടത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്‌.

ഒന്നും മോഹിക്കാത്ത ആ പാവം പാട്ടുകാരന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍  നിന്നുകൊണ്ട് പാടി. പാട്ടുകളിലൂടെ തന്‍റെ ഹൃദയം ജനങ്ങള്‍ക്കായി  പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹൃദയങ്ങളുടെ ഒരു ഭാഗമായി അദ്ദേഹം  താനേ മാറുകയായിരുന്നു

ആ ജന്‍മം പാഴായില്ല. കണ്ണീരും സ്വപ്നങ്ങളും ചാലിച്ച്‌ മെനഞ്ഞെടുത്ത ഈണങ്ങളിലൂടെ തലമുറകളെ കീഴടക്കി അദ്ദേഹം ഇന്നും അജയ്യനായി നിലകൊള്ളുന്നു

Saturday, September 24, 2011

അനന്തപത്മനാഭനു് ചെമ്പൈ സംഗീത പുരസ്കാരം

വിഖ്യാത വീണാവിദ്വാന്‍ ശ്രീ. എ.അനന്തപത്മനാഭനു് ചെമ്പൈ  സംഗീത പുരസ്കാരം ലഭിച്ചിരിക്കുനു. ഏറെ സന്തോഷകരമായ വാര്‍ത്ത! അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രം  ആരുമല്ലെങ്കിലും ഒരു എളിയ ആരാധകന്‍റെ ഭക്തിപൂര്‍വ്വമായ പൂച്ചെണ്ട്‌ സവിനയം സമര്‍പ്പിക്കട്ടെ.

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന വൈണികരില്‍ പ്രമുഖനാണു് ശ്രീ അനന്തപത്മനാഭന്‍. അദ്ദേഹം പത്താം വയസ്സില്‍ തുടങ്ങിയതാണ് വീണോപാസന . ഇതിനകം സ്വദേശത്തും വിദേശത്തുമായി  ആയിരത്തില്‍പ്പരം വേദികളില്‍ കച്ചേരി നടത്തിയിട്ടുണ്ട്‌. 1975 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയിലായിരുന്നു. രണ്ടു മാസം മുമ്പാണു് വിരമിച്ചത്‌.

ക്ളാസ്സിക്കല്‍ സംഗീതത്തിന്‍റെ ഉപാസകനാണെങ്കിലും ലളിത സംഗീതത്തേയും സിനിമാ ഗാനങ്ങളേയും അദ്ദേഹം അതീവ താല്‍പര്യത്തോടെയാണു സമീപിച്ചുകൊണ്ടിരിക്കുന്നത്‌. ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങള്‍ വഴിയും മറ്റും ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ‌.

ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഉല്‍ക്കര്‍ഷ ഭാവങ്ങള്‍ക്കുടമയാണ് ശ്രീ. അനന്ത പത്മനാഭന്‍ . അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക്  ഉദാത്ത സംഗീതത്തിന്റെ നിറ സുഷുപ്തിപോലെ  അതനുഭവപ്പെട്ടിട്ടുണ്ടാകും. ബാബുരാജിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ആല്‍ബത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍   ഈ എളിയവന് ആ മഹാഭാഗ്യം  ലഭിച്ച്ചിട്ടുണ്ട്‌. ധന്യതയോടെ ഞാനതെന്നും ഓര്‍ക്കുന്നു.

(പ്രണാമത്തി ലെ ഗാനങ്ങള്‍ പരിചയപ്പെടുന്നതിനു ഈ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.http://www.malayalasangeetham.info/php/createAlbumSongIndex.php?txt=ananthapadmanabhan&stype=musician&similar=on&ഇന്റര്‍)

Friday, September 2, 2011

ഗാനസര്‍വ്വസ്വം വിരല്‍ത്തുമ്പില്‍

പരമ്പരാഗത സാഹിത്യ - സംഗീത സാമ്രാട്ടുകള്‍ ചലച്ചിത്ര - ലളിതഗാന മേഖലയെ ഒരു തരം അസ്പൃശ്യതയോടെയാണു് നോക്കിക്കണ്ടിരുന്നത്‌. കവി ഗാനങ്ങളെഴുതിയാല്‍ കവിയല്ലാതായിപ്പോകും എന്ന മൂഢധാരണ പോലുമുണ്ടായിരുന്നു അവരില്‍ ചിലര്‍ക്ക്‌. ഈ അടുത്ത കാലത്താണു് അതിനു മാറ്റം വന്നു തുടങ്ങിയത്‌. എങ്കിലും ഗാനങ്ങള്‍ക്ക്‌ അച്ചടിയില്‍ ഒരു എന്‍സൈക്ളോപീഡിയ എന്നതിനെക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ കുറവ്‌ നിക<ത്താന്‍ ഇതാ സൈബര്‍ രംഗം M.S.I എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന.malayalasangeetham.info എന്ന വെബ് സൈറ്റുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ മലയാള ഗാന എന്‍സൈക്ളോപീഡിയയാണു എം.എസ്‌.ഐ ലക്ഷ്യമിടുന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അജയ്‌ മേനോനാണു ഈ ആശയത്തിനു ബീജാവാപം നല്‍കിയത്‌. സംഗീതപ്രേമിയായ അദ്ദേഹം ഒഴിവു സമയ വിനോദം എന്ന നിലയിലാണു് സ്വന്തം കമ്പ്യൂട്ടറില്‍ മലയാള ഗാന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്‌. ഒരു ഘട്ടമെത്തിയപ്പോള്‍ ഇത്‌ തന്‍റെ സ്വകാര്യതയില്‍ ഒതുക്കിയാല്‍ പോര, പൊതു സമൂഹത്തിനുകൂടി ഉപകാരപ്പെടണം എന്നദ്ദേഹത്തിനു തോന്നി. അതിനു താന്‍ മാത്രം പോര, ലോകത്തെങ്ങുമുള്ള സമാന മനസ്കരുടെ സഹകരണം കൂടി വേണം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണു 2001ല്‍ അജയ്മേനോന്‍ സ്വകാര്യമായി തുടങ്ങിയ സംരംഭം 2006ല്‍ എത്തിയപ്പോള്‍ ഈ രംഗത്തെ മികച്ച ഒരു കൂട്ടായ്മയായി വളര്‍ന്നത്‌. എം.എസ്‌.ഐ ഇന്ന്‌ ഇന്ത്യയിലെ തന്നെ എറ്റവും ബൃഹത്തായ സംഗീത വിവര ശേഖര സംരംഭമാണു്. 150ല്‍പ്പരം രാജ്യങ്ങളിലായി ദിനം പ്രതി എകദേശം മുപ്പതാനായിരത്തോളം സംഗീതപ്രേമികളാണു് ഇന്ന്‌ ഈ സൈറ്റ്‌ തേടിയെത്തുന്നത്‌ ..ടി.വി.ചാനലുകളും,റേഡിയോ നിലയങ്ങളും , സംഗീതാവതാരകരും മറ്റും ഗാന സംബന്ധിയായ വിവരങ്ങള്‍ക്കായി എം.എസ്‌.ഐയെയാണു ആശ്രയിക്കുന്നത്‌.

1939 മുതലുള്ള എതാണ്ടെല്ലാ ചലച്ചിത്ര ഗാനങ്ങളുടേയും വിവരങ്ങള്‍ ഇന്ന്‌ ഈ സൈറ്റില്‍ ലഭ്യമാണു്. .ചലച്ചിത്രേതര ഗാനങ്ങളുടെ പൈതൃകത്തേയും അവര്‍ അവഗണിക്കുന്നില്ല. അത്തരം ഗാനങ്ങളും തേടിപ്പിടിച്ച്‌ വിശദാംശങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വ്യാപൃതരാണു് ഈ കൂട്ടായ്മയിലെ അംഗങ്ങളിന്ന്‌ . സിനിമാ - ആല്‍ബങ്ങളുടെ പേര്,ഇറങ്ങിയ വര്‍ഷം, ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,ആലാപകര്‍,രാഗം തുടങ്ങി ഒരോ ഗാനത്തിന്‍റേയും സര്‍വ്വതല സ്പര്‍ശിയായ വിവരങ്ങളും എം.എസ്‌.ഐ ക്ളിക്ക്‌ ചെയ്താല്‍ ലഭ്യമാകും. വായനയിലൂടെ മാത്രമല്ല,പല്ലവി നേരിട്ട്‌ കേട്ടും നമുക്ക്‌ പാട്ടുകളെപ്പറ്റിയുള്ള അറിവ്‌ സമഗ്രമാക്കാന്‍ എം.എസ്‌.ഐ. വഴിയൊരുക്കുന്നുണ്ട്‌. അതിനായി ഒരോ പാട്ടിന്‍റേയും ഓഡിയോ ക്ളിപ്പിങ്ങ്‌ പോസ്റ്റ്‌ ചെയ്യുന്നു. പകര്‍പ്പാവകാശ കാലപരിധി കഴിഞ്ഞ പഴയ പാട്ടുകള്‍ മുഴുവനായും സിനിമയിലെ മൂവി സീനടക്കം സൈറ്റിന്‍റെ യു.ട്യൂബിലൂടെ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌.

ഓരോ പാട്ടിനും ഓരോ പേജാണ് ‌ ഒരുക്കിയിരിക്കുന്നത്. ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ഗായകര്‍ എന്നിവരുടെ പേരുകളിലൂടെയും സിനിമ - ആല്‍ബം എന്നിവയുടെ പേരുകളിലൂടെയും ഗാനങ്ങളുടെ ആദ്യാക്ഷരങ്ങളിലൂടേയും നാം അന്വേഷിക്കുന്ന പാട്ടുകളുടെ വിവരങ്ങള്‍ സൈറ്റിന്‍റെ സര്‍ച്ച്‌ ബോക്സിലൂടെ കിട്ടത്തക്ക രൂപത്തിലുള്ള ക്രമീകരണങ്ങളാണു് സജ്ജീകരിച്ചിട്ടുള്ളത്‌. ഗാന സ്രഷ്ടാക്കളുടെ പടങ്ങളും ഒരോ പാട്ട്‌ പേജിലും പ്രദര്‍ശിപ്പിക്കുന്നു

വളരെ ശ്രമകരമായ ജോലിയാണു് ഗാനങ്ങളുടെ വിവര ശേഖരണവും അതിന്‍റെ ക്രമാനുഗതമായ പോസ്റ്റിങ്ങും. യാതൊരു പ്രതിഫലവും കൂടാതെ,തികച്ചും സേവനസന്നദ്ധരരായി ലോകത്തിന്‍റെ എതൊക്കെയോ കോണുകളിലിരുന്നു് ഒരു പറ്റം സംഗീത പ്രേമികള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സത്യന്‍ അന്തിക്കാടാണു എം.എസ്‌.ഐ.യുടെ രക്ഷാധികാരി. ബഹറൈനിലുള്ള രാജഗോപാല്‍ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണു്. ബി.വിജയകുമാര്‍,രവിമേനോന്‍, ടി.പി.ശാസ്താമംഗലം.,ഡോ:പ്രിയ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണു് ഉപദേശകസമിതിയംഗങ്ങള്‍ .പിന്നെ കണ്‍സള്‍ട്ടന്‍റുമാര്‍..അവരാണ് സൈറ്റിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍. ഇതുകൂടാതെ ഇരുന്നൂറിലധികം പേരുള്ള എം.എസ്‌.ഐ ഗ്രൂപ്പ്‌ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.


Monday, August 1, 2011

ടെലി ഫിലിം - ഗാനം

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ടെലിഫിലിമിനു വേണ്ടി എഴുതിയ ഗാനത്തിന്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നു.റോഡ്‌ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം ഹതഭാഗ്യരുടെ വേദനകളാണ് ഫിലിമിന്റെ ഇതിവൃത്തം.

ആകാശത്തൊരു ചിറകടി ശബ്ദം..
ഭൂലോകമാകെ കുലുങ്ങും ശബ്ദം..
കഴുകനോ - അത്
ആനറാഞ്ചിയോ-
ചിറകിന്‍ നിഴലുകള്‍ പടരുന്നു..
ഇരുളിന്‍ ചുരുളുകള്‍ നിവരുന്നൂ..

സ്നേഹം പകുത്തവര്‍
ത്യാഗം പകത്തവര്‍
പട്ടിണി പകുത്തവരീ ഞങ്ങള്‍
ഞങ്ങടെ ചോരച്ചന്‍ക പിളര്‍ക്കാന്‍
ഞങ്ങടെ കരളുകള്‍ പിച്ചിച്ചീന്താന്‍
കൂര്‍ത്ത നഖവും
മുനച്ച കൊക്കും
നീണ്ടു നീണ്ടു വരുന്നല്ലോ..
കൊലഭേരി കൊലഭേരി മുഴങ്ങുന്നല്ലോ..

പൊട്ടിയ ചട്ടിയും
ഉടഞ്ഞ കലവും
ചിന്നിയ ചില്ലുകളല്ലാമെല്ലാം
മുറുകി വരിഞ്ഞതീ ഭാണ്‍ഡക്കെട്ട്
ജീവിത ദുരിതത്തിന്‍ മാറാപ്പ്
തകര്‍ന്ന പാതകള്‍..
ചിതറിയ മുളളുകള്‍..
പലവഴി പലവഴി പോകുന്നു
പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!

Monday, July 4, 2011

മലയാള സംഗീതം - നിലാവെളിച്ചം


ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.


ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്‌:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക്‌ ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്‌.സമയം പോലെ താല്‍പര്യമുള്ളവര്‍ അവിടെ വരെ ഒന്നു പോകുമെന്ന്‌ ആശിക്കുന്നു.


അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട്‌ ലിങ്ക്‌ നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

Tuesday, June 14, 2011

നിലാവെളിച്ചം (ആല്‍ബം)- 'പാത്തുമ്മായുടെ ആടും' 'പൂവമ്പഴ'വും

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' .ബഷീറിണ്റ്റെ മാസ്റ്റര്‍പീസിനെ ആസ്പദമാക്കി രചിച്ച ഒരു ഗാനം. പാടിയത്‌:ഫ്രാങ്കൊ

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ഠപോ...ഠപോ...

ആട് പെറ്റൊരു ചെറു കുഞ്ഞ്‌ .. പീക്കിരിയായൊരു പൊന്‍ കുഞ്ഞ്‌
പെറണത്‌ മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഓറഞ്വു മരങ്ങളില്‍ പൂവമ്പഴം കായ്ച്ചു നിറഞ്ഞു നില്‍ക്കുന്ന വിസ്മയം കാണണമെങ്കില്‍ ബഷീറിന്‍ടെ 'പൂവമ്പഴം' വായിക്കണം. അബ്ദുല്‍ ഖാദര്‍ സാഹിബിനും ജമീലാ ബീവിക്കും പ്രായം ഏറെയായി. എന്നിട്ടും പണ്ടത്തെ ആ പൂവമ്പഴം തേനൂറുന്ന നിറസ്വപ്നമാണവര്‍ക്ക്. ഗാനം ആലപിച്ചിരിക്കുന്നത് : ബിജുനാരായണന്‍ & ശ്വേത .

പൂവമ്പഴം
********
അ.ഖാദര്‍ :
സ്നേഹത്തിന്‍ നിറമെന്ത്..
സ്നേഹത്തിന്‍ രുചിയെന്ത്...?
പറയൂ ... പറയൂ...ജമീലാ....
. പറയൂ .. പറയൂ ...ജമീലാ..
.
ജമീലാ ബീവി :
സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം...
സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. .
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...

അ.ഖാദര്‍ :
പൂവമ്പഴതിന്റെ രൂപമെന്ത് ...
പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...?
പറയൂ.. പറയൂ...ജമീലാ..
പറയൂ.. പറയൂ..ജമീലാ...

ജമീലാ ബീവി :
' ഓറഞ്വസ്' പോലെ ഉരുണ്ടതല്ലേ...
അതിനുള്ളില്‍ നിറയെ മധുരമല്ലേ...
അല്ലെന്നതല്ലെന്നതാരു ചൊല്ലി...
അല്ലെന്നതല്ലെന്നതാരു ചൊല്ലി....

അ. ഖാദര്‍ :
പണ്ടും പഴത്തിനു മധുരമല്ലെ ...
ഇന്നും പഴത്തിനു മധുരമല്ലെ....
അങ്ങിനെയാണതിങ്ങിനെയല്ലെ...
അങ്ങിനെയാണതിങ്ങിനെയല്ലെ...

ജമീലാ ബീവി :
ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ...
പഴം പോലെ തങ്കത്തിന്‍ നിറമാണു...
അങ്ങിനെയാണതങ്ങിനെയല്ലൊ...
അങ്ങിനെയാണതങ്ങിനെയല്ലൊ...
^^^^^^^^^^^^^^^^^^^^^^^^^^^

Thursday, June 9, 2011

നിലാവെളിച്ചം (ആല്‍ബം) - മതിലുകള്‍

സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന്. വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.

മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....

അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....

നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^

Tuesday, May 31, 2011

നിലാവെളിച്ചം(ആല്‍ബം) മറ്റു ഗാനങ്ങള്‍

1.ബാല്യകാല സഖി

ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ

ബാല്യകാല സഖി.
*************
മജീദ്‌ :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്

മജീദ്‌ :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത്‌ പുളുവേ.. ബുദ്ദൂസ്‌ തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്

മജീദ്‌ :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത്‌ നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത്‌ ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....

മജീദ്‌ :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!
2.'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'
സ്നേഹത്തിനു ചരിത്രത്തിന്റെ ചാലക ശക്തിയാകുവാന്‍ കഴിയും. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്‍ടുപ്പുപ്പാക്കൊരാനേണ്‍‍ടാര്‍ന്ന്' എന്ന ആഖ്യായിക ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അഫ്സല്‍ പാടിയ ഗാനം

'ന്‍ടുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന്‍ മര്‍ഗ്...
പാക്യത്തിന്‍ മര്‍ഗ്

എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.

ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്ര‍ഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്‍ബില്‍ സ്നേഹം പൂക്കണത്...
ഖല്‍ബില്‍ സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^


Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************

Monday, April 25, 2011

സ്വകാര്യം

(കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ്‌ 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറങ്ങള്‍ നൂറാണ്‌)


സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്‌... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്‌... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത്‌ മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.

കാറ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത്‌ ചാരുകസേരയില്‍ മലര്‍ന്ന്‌ കിടന്ന്‌ നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത്‌ പിടിച്ച്‌ വലിച്ച്‌ അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട്‌ സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"

ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക്‌ നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"

സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട്‌ പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ്‌ ഇയ്ക്കും ഒന്ന്‌ പുയ്യെണ്ണാവാന്‍...".

Sunday, April 17, 2011

പൂക്കാവടി

(തിരൂര്‍ മീറ്റിന്‌ പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ്‌ ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്‌. അവിടത്തെ മണല്‍ച്ചെരുവിലാണ്‌ നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്‌. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത്‌ കാഞ്ഞിരത്തറയാണ്‌. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)

തുഞ്ചന്‍പറമ്പ്‌
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ്‌ പാറുന്നു ലോകമെങ്ങും!
********************************